കോമത്തുകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു


കൊയിലാണ്ടി: കോമത്തുകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോമത്തുകര തുളസീദളത്തില്‍ സുനില്‍കുമാറിന്റെയും ബീനയുടെയും മകന്‍ അന്‍ഷിന്‍ദേവ് ആണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു.

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കോമത്തുകരയില്‍ വച്ച് രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അന്‍ഷിന്‍ദേവും അച്ഛന്‍ സുനില്‍കുമാറും ഉള്‍പ്പെടെ നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരിക്ക് ഗുരുതരമായതിനാല്‍ അന്‍ഷിന്‍ദേവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സുനില്‍കുമാര്‍ ഇപ്പോഴും ചികിത്സയിലാണ്.

എസ്.ബി.ഐ കൊയിലാണ്ടി ശാഖയിലെ ഗോള്‍ഡ് അപ്രൈസറും ജ്വല്ലറി ഉടമയുമാണ് അന്‍ഷിന്‍ദേവിന്റെ അച്ഛന്‍ സുനില്‍കുമാര്‍. കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയാണ് അമ്മ ബീന. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സരിഷ്ണയാണ് ഏക സഹോദരി.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.


Related News: കൊയിലാണ്ടി കോമത്തുകരയില്‍ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും പരിക്ക് – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…