രാത്രി വീടുകളിലെത്തി കതകില്‍ മുട്ടി ഓടി മറയുന്ന അജ്ഞാതന്‍! കണ്ണൂരില്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തിയ ‘ബ്ലാക്ക് മാന്റെ’ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ബ്ലാക്ക് മാന്‍’ ന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്.

തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ചുവരുകളില്‍ എന്തോ എഴുതുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരികൊണ്ട് ബ്ലാക്ക് മാന്‍ എന്ന് എഴുതിയിരുന്നു.

വീടുകളുടെ ചുമരുകളില്‍ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ബ്ലാക്ക് മാന്റെ പുതിയ ‘ഭയപ്പെടുത്തല്‍’ രീതി. അര്‍ധരാത്രി കതകില്‍ മുട്ടി ഓടി മറയുന്ന അജ്ഞാതനെ തിരയുമ്പോഴാണ് എഴുത്തും വരയും ശ്രദ്ധയില്‍പ്പെടുന്നത്. വീട്ട് ചുമരുകളില്‍ വിചിത്ര രൂപങ്ങള്‍ വരയ്ക്കുകയും ചെയ്തിട്ടുണ്ട്. വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു കഴിഞ്ഞ ദിവസം വരെ. ചുമരില്‍ കൈയടയാളം പതിപ്പിച്ചും സ്ഥലം വിടും.

പൊലീസും നാട്ടുകാരും ദിവസങ്ങളായി തിരച്ചില്‍ നടത്തിയിട്ടും അജ്ഞാതനെ പിടികൂടാന്‍ ആരംഭിച്ചെങ്കിലും ഇതുവരെ ഇയാളെ കിട്ടിയിട്ടില്ല. ഒന്നിലധികം പേരുളള സംഘമാണോ പിന്നിലെന്നും സംശയമുണ്ട്.

നേരത്തെ ആലക്കോട് ഭാഗത്തായിരുന്നു അജ്ഞാതന്റെ സഞ്ചാരം. മുഖംമൂടിയിട്ട് അടിവസ്ത്രം മാത്രം ധരിച്ചെത്തി, കതകില്‍ മുട്ടലായിരുന്നു പതിവ്. ടാപ്പ് തുറന്നിടുക, ഉണക്കാനിട്ട തുണികള്‍ മടക്കി വയ്ക്കുക തുടങ്ങിയവ വേറെയും. എന്നാല്‍ ഇയാള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുട്ടിലെ അജ്ഞാതന്റെ സാന്നിധ്യം കൊണ്ട് മലയോരത്തുളളവര്‍ ഒറ്റയ്ക്ക് നടക്കാന്‍ തന്നെ പേടിയിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.