‘കയ്യും കാലും കൊത്തിയെടുത്ത് പാര്‍സലയക്കും’ ഹലാല്‍ വിഷയത്തില്‍ പേരാമ്പ്രയില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ അതിക്രമത്തിനു പിന്നാലെ പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പിയുടെ പ്രകടനം



പേരാമ്പ്ര:
ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ പ്രകോപനപരമായ മുദ്രാവാക്യവുമായി ബി.ജെ.പിയുടെ പ്രകടനം. ‘ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റക്ക് പാര്‍സലയക്കും ആര്‍.എസ്.എസ്’ എന്ന മുദ്രാവാക്യം വിളിച്ചാണ് ബി.ജെ.പി പേരാമ്പ്രയില്‍ പ്രകടനം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണമുണ്ടായത്. നാലംഗ സംഘം ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ടാണ് ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. പിന്നീട് മടങ്ങിപ്പോയ ഇവര്‍ ആറുമണിയോടെ വീണ്ടുമെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ സംഘപരിവാറിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നാടിന്റെ സമാധാന അന്തരീഷം തകര്‍ത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഇത്തരം സംഭവങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.