പാലേരി യു.ഡി.എഫ് പ്രകടനത്തിന് നേരെ ആക്രമണം; ആയുധങ്ങളുമായെത്തി ആക്രമിച്ചു, പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം


പാലേരി: പാലേരി യു.ഡി.എഫ് പ്രകടനത്തിന്് നേരെ ആക്രമണം. ആക്രമണത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അജയന്‍ മുടപ്പിലോട്ട്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദിജീഷ് കായത്തിരിക്കല്‍, സുര ആശാരികണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ തോട്ടത്താക്കണ്ടിയില്‍ നടന്ന യു.ഡി.എഫ് ആഹ്ലാദപ്രകടനത്തിന് നേരെ സി.പി.എം അക്രമം അഴിച്ചിവിട്ടിരുന്നെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നു. വൈകുന്നേരം അഞ്ചുമണിയോടെ പാലേരി പാറക്കടവവില്‍ നിന്ന് തോട്ടത്താങ്കണ്ടിയിലേക്ക് നടത്തിയ പ്രകടനത്തിനുനേരെ സി.പി.എം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഇരുമ്പ് വടികൊണ്ടുള്ള ആക്രമത്തിലാണ് അജയന് തോളെല്ലിന് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.