പുരാരേഖാ പ്രദര്‍ശനം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുളള കളിയരങ്ങ്; മുചുകുന്ന് കോളേജിൽ ആഘോഷമായി ആസാദി അമൃത് മഹോല്‍സവ്


കൊയിലാണ്ടി: പുരാരേഖകളുടെ പ്രദര്‍ശനവും,സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുളള കളിയരങ്ങുമായി മുചുകുന്നിൽ ആഘോഷമേളം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കലാലയങ്ങളില്‍ നടന്നു വന്ന ആസാദി അമൃത് മഹോല്‍സവ് പരിപാടികളുടെ സമാപന സമ്മേളനം ആണ് മുചുകുന്ന് ഗവ കോളേജില്‍ നടന്നത്. കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ ഡോ സി.വി ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ എന്‍.തേജ് ലോഹിത് റെഡ്ഡി സ്വാതന്ത്യദിന സന്ദേശം നല്‍കി. ഡോ.ഇ ശ്രീജിത്ത്, വൈസ് പ്രിന്‍സിപ്പാള്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു. ദേശീയ പ്രസ്ഥാനത്തെ പ്രതിനിധികരിച്ച് നടന്ന സെമിനാറില്‍ നന്ദകുമാര്‍ മൂടാടി, രമേശ് ചന്ദ്രന്‍, സന്തോഷ് കുറുമയില്‍ എന്നിവര്‍ സംസാരിച്ചു.

ആഘോഷങ്ങൾ തുടരാനാണ് പരിപാടി. ക്യാമ്പ് അംഗങ്ങള്‍ ഓഗസ്റ്റ് പതിനൊന്നിന് മുചുകുന്നില്‍ നിന്ന് പദയാത്രയായും അകലാപ്പുഴയിലൂടെയും സഞ്ചരിച്ച് കേളപ്പജിയുടെ തറവാട് സന്ദര്‍ശിക്കും. തുടര്‍ന്ന് പാക്കനാര്‍പുരത്ത് എത്തി 1934ല്‍ ഗാന്ധിജി അവിടം സന്ദര്‍ശിച്ചതിന്റെ സ്മരണ പുതുക്കും. മൂടാടി,തുറയൂര്‍ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്.