വ്യാജ പേരുകളിൽ ഹോംനഴ്‌സായി പോയി മോഷണം; ഉള്ളിയേരിയില്‍ കിടപ്പ്‌രോഗിയെ പരിചരിക്കാനെത്തിയ ശേഷം സ്വർണ്ണാഭരണം കവർന്ന യുവതി അറസ്റ്റിൽ


ഉള്ളിയേരി: ഉള്ളിയേരിയില്‍ കിടപ്പ്‌രോഗിയെ പരിചരിക്കാനെത്തിയ ശേഷം രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണമാലയുമായി മുങ്ങിയ ഹോംനഴ്‌സ് അറസ്റ്റിൽ. പാലക്കാട് ചീറ്റൂര്‍ കൊടമ്പ് സ്വദേശിനി മഹേശ്വരി (42) ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് പ്രതി പിടിയിലാകുന്നത്.

പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള എട്ടോളം കേസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അത്തോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കോഴിക്കോട് ജില്ലയ്ക്ക് പുറമേ പാലക്കാടും തൃശ്ശൂരിലും മാഹിയിലും ഇവർക്കെതിരെ കേസുകളുണ്ട്. ഫാസില, ബീവി, തങ്കം തുടങ്ങിയ വ്യാജ പേരുകളിൽ ഹോം നഴ്സായി പോയാണ് ഇവർ ഇത്തരത്തിൽ മോഷണം നടത്താറെന്നും പോലീസ് പറഞ്ഞു.

മെയ് 27 നാണ് ഉള്ളിയേരിയിലെ രാഘവന്‍ നായരുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണം മോഷണം പോയത്. രാഘവന്‍ നായരുടെ ഭാര്യ ജാനുഅമ്മയുടെ മുടി അന്നേദിവസം മഹേശ്വരി ഡൈ ചെയ്ത് കൊടുത്തിരുന്നു. ജാനു അമ്മയെ സ്വര്‍ണ്ണ മാലയില്‍ ഡെെ ആയാല്‍ കളര്‍ മങ്ങുമെന്ന് വിശ്വസിപ്പിച്ച് മാല അഴിപ്പിച്ച് വെക്കുകയായിരുന്നു. പിന്നീട് കൊയിലാണ്ടിയില്‍ പോയിവരാമെന്ന് പറഞ്ഞാണ് ഹോംനഴ്‌സായ മഹേശ്വരി സ്ഥലം വിട്ടത്. കുറച്ച് കഴിഞ്ഞാണ് ജാനുഅമ്മ സ്വര്‍ണ്ണമാല കാണാത്തതായി ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു.

സി ഐ അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ സുരേഷ് കുമാർ, രാജീവ്, എസ്.സി.പി.ഒ ഷിജു, പ്രദീപൻ, സിപിഒ ധന്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കിടപ്പ് രോഗിയെ പരിചരിക്കാനെത്തിയിട്ട് ദിവസങ്ങള്‍ മാത്രം; ഉള്ളിയേരിയില്‍ രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണമാലയുമായി ഹോംനഴ്‌സ് മുങ്ങിയതായി പരാതി