സ്വകാര്യ ബസ് പണിമുടക്കില്‍ നട്ടം തിരിഞ്ഞ് ജനം; കൂടുതല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി


കോഴിക്കോട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. പണിമുടക്കിനെ നേരിടാന്‍ കെഎസ്ആര്‍ടിസികള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ട്.

ജില്ലയില്‍ നാട്ടിന്‍പുറങ്ങളില്‍ ഉള്ളവര്‍ സ്വകാര്യ ബസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇവര്‍ ജീപ്പ്, ഓട്ടോ സര്‍വ്വീസുകളില്‍ നഗരത്തില്‍ എത്തിയാലാണ് കെഎസ്ആര്‍ടിസി ബസ് ലഭിക്കുക. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും ബാധിച്ചിട്ടുണ്ട്.

സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കയറാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടുന്ന ദൃശ്യങ്ങളാണ് കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര ഉള്‍പ്പെടെയുള്ള ജില്ലയിലെ ബസ് സ്റ്റാന്റുകളില്‍ കാണുന്നത്.

മിനിമം ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രന്‍ നായര്‍ ശുപാര്‍ശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കുമ്പോഴും എപ്പോള്‍ മുതല്‍ എന്നതില്‍ തീരുമാനം വൈകുകയാണ്.

വിലക്കയറ്റത്തിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന സാധാരണക്കാര്‍ക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ കുഴപ്പിച്ചത്. എന്നാല്‍ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കി വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയതും ഗതാഗത മന്ത്രിയാണ്. ചാര്‍ജ് വര്‍ധനയില്‍ എല്‍ ഡി എഫി ന്റെ അനുമതിയും വൈകുകയാണ്. വരും ദിവസങ്ങളില്‍ ഓട്ടോ ടാക്‌സി പണി മുടക്കും തുടങ്ങിയേക്കും