20000 വീടുകളില്‍ കുടിവെള്ളമെത്തും; കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു, പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍



കൊയിലാണ്ടി:
കുടിവെള്ളത്തിനായി റോഡരികില്‍ പാത്രങ്ങള്‍ നിരത്തി ടാങ്കര്‍ ലോറിയില്‍ വെള്ളം വരുന്നതും കാത്തിരിക്കേണ്ട വേനല്‍ക്കാലം ഇനി കൊയിലാണ്ടിക്കുണ്ടാവില്ല. നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

കുടിവെള്ള വിതരണ ശൃംഖല സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും അവിടെ നിന്ന് വീടുകളിലേക്ക് കണക്ഷന്‍ നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നഗരസഭയിലെ തീരദേശ മേഖലയിലെയും മലയോര മേഖലയിലെയും വലിയൊരു വിഭാഗം ജനങ്ങള്‍ കാലങ്ങളായി വലിയ തോതില്‍ കുടിക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണമാണ് നഗരസഭയ്ക്കുവേണ്ടി ബൃഹത് കുടിവെള്ള പദ്ധതിക്ക് രൂപംകൊടുത്തത്. ഇതിന്റെ ആദ്യ ഘട്ടം ജലസംഭരണികള്‍ സ്ഥാപിക്കുകയെന്നതായിരുന്നു.

കിഫ് ബി മുഖേന 85 കോടി രൂപ ചെലവിട്ട് നഗരസഭയില്‍ മൂന്ന് ടാങ്കുകള്‍ സ്ഥാപിച്ചു. വലിയ മലയിലും, കോട്ടക്കുന്നിലും സിവില്‍ സ്‌റ്റേഷന് സമീപമുള്ള വാട്ടര്‍ അതോറിറ്റിയുടെ ഓഫീസിന് മുകളിലായുമാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത്. ഇതില്‍ വലിയ മലയിലെയും കോട്ടക്കുന്നിലെയും ടാങ്കുകള്‍ 17 ദശലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതും വാട്ടര്‍ അതോറിറ്റി ഓഫീസിലേത് 22 ദശലക്ഷം വെള്ളം ഉള്‍ക്കൊള്ളാവുന്നതുമാണ്. പെരുവണ്ണാമൂഴിയില്‍ നിന്നും ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാനുള്ള പ്രധാന പൈപ്പ്‌ലൈന്‍ സ്ഥാപിക്കലും പൂര്‍ത്തിയായതാണ്.

ഈ ടാങ്കുകളില്‍ നിന്നും വെള്ളം ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള വിതരണ ശൃംഖല സ്ഥാപിക്കലാണ് അടുത്ത ഘട്ടം. ഇതിനായി 120 കോടി രൂപയുടെ കിഫ് ബി പദ്ധതിക്ക് സാമ്പത്തിക അനുമതിയായിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും സാങ്കേതിക അനുമതി കിട്ടുകയാണ് ഇനി വേണ്ടത്. വിഷയം വാട്ടര്‍ അതോറിറ്റി സെക്ഷന്‍ എഞ്ചിനിയറുടെ പരിഗണയിലാണുള്ളത്. സാങ്കേതിക അനുമതിയായാല്‍ ഉടന്‍ ടെണ്ടര്‍ നടപടിയിലേക്ക് നീങ്ങും.

നഗരസഭയിലെ 20000 വീടുകളില്‍ ജലവിതരണം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കിഫ് ബി മുഖേനയുള്ള പദ്ധതിക്ക് പുറമേ പഞ്ചായത്തുകളിലെ ജലജീവന്‍ പദ്ധതിക്ക് തുല്യമായി നഗരസഭകളില്‍ നടപ്പിലാക്കുന്ന അമൃത് പദ്ധതിയ്ക്ക് കീഴിലും ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിതരണ ശൃംഖലയില്‍ നിന്നും വീടുകളിലേക്ക് കണക്ഷന്‍ നല്‍കാന്‍ വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കുക. 20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 15000 വീടുകൡ കണക്ഷന്‍ നല്‍കാന്‍ ഈ തുക ഉപയോഗപ്പെടും. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അയ്യായിരം വീടുകളിലെ കണക്ഷന്‍ കിഫ് ബിയുടെ 120 കോടി പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തി ചെയ്യാനാണുദ്ദേശിക്കുന്നത്.

അടുത്ത വേനല്‍ക്കാലത്തിന് മുമ്പായി തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇതോടെ നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് സമ്പൂര്‍ണ പരിഹാരമാകുമെന്നും കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.