ഡിഗ്രി കിട്ടാന്‍ ഇനി മൂന്നല്ല, നാല് കൊല്ലം പഠിക്കണം; ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമായ കരിക്കുലം പരിഷ്‌കരണത്തിനൊരുങ്ങി കേരളം



തിരുവനന്തപുരം:
ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രമായ കരിക്കുലം പരിഷ്‌ക്കരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ബിരുദപഠനത്തിന്റെ കാലാവധി വര്‍ധിപ്പിക്കാനാണ് തീരുമാനം. മൂന്നുവര്‍ഷത്തെ ബിരുദപഠനം അടുത്ത വർഷം മുതൽ നാലു വർഷമാകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ നേരത്തേ കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരിക്കുലം കമ്മിറ്റി പരിഷ്‌ക്കരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളാനൊരുങ്ങുന്നത്.. മുഖ്യമന്ത്രി പിണറായി വിജയനും ഇതു സംബന്ധിച്ച നിർദേശം നൽകി.

പുതിയ മാറ്റം നടപ്പില്‍ വരുത്തിയാല്‍ ആറ് സെമിസ്റ്ററായി തിരിച്ചുകൊണ്ടുള്ള മൂന്നുവര്‍ഷത്തെ ക്ലാസുകള്‍ക്ക് പകരം പാഠ്യപദ്ധതിയെ എട്ട് സെമസ്റ്ററായി തിരിച്ച് നാലുവര്‍ഷത്തെ ബിരുദക്ലാസുകളാകും നടക്കുക. അവസാന സെമസ്റ്ററില്‍  പ്രാക്ടിക്കല്‍ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പാഠ്യപദ്ധതി പരിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നവർക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് ചേരാനുള്ള ക്രമീകരണമൊരുക്കാനും ആലോചിക്കുന്നുണ്ട്.

പുതിയ നീക്കങ്ങളെക്കുറിച്ച് ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. നാളെമുതൽ തിരുവനന്തപുരത്ത് നടക്കുന്ന കരിക്കുലം പരിഷ്‌ക്കരണ ശിൽപശാലയിലായിരിക്കും തീരുമാനം കൈക്കൊള്ളുകയെന്നാണ് ലഭിക്കുന്ന വിവരം. കരിക്കുലത്തിന്റെയും സിലബസിന്റെയും നിലവാരം ഉറപ്പു വരുത്താനാണ് സംസ്ഥാന ശിൽപശാല. മാതൃകാ കരിക്കുലം സർവകലാശാലാതലം തൊട്ട് കോളേജ് തലങ്ങളിൽ വരെ ചർച്ച ചെയ്യും. അവിടെ ഉയരുന്ന ഭേദഗതികൂടി വിലയിരുത്തി സർവകലാശാലകൾക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാം.

Summary: The Kerala higher education minister has announced that the three-year degree will be four years from next year.