ചെറുവണ്ണൂർ സ്വദേശി മൊയ്തീന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ


പേരാമ്പ്ര: സലാലയില്‍ പേരാമ്പ്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്‍തീനെ (56) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഒമാൻ സ്വദേശിയാണ് മൊയ്തീനെ കൊലപ്പെടുത്തിയത്.

ഇന്നലെ രാവിലെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ മെയ്തീനെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

മൊയ്തീന്റെ മൃതദേഹം സലാലയിൽ തന്നെ സംസ്കരിക്കാനാണ് സാധ്യത എന്ന് ബന്ധുക്കൾ പറഞ്ഞു. പെരുന്നാൾ മൂലം അവധിയായതിനാൽ താമസം വരുകയാണെങ്കിൽ അത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങേണ്ടി വരും. ഇരുപത്തഞ്ചു വർഷത്തിലേറെയായുള്ള പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങാനിരിക്കെയാണ് മരണം. ആറു മാസം മുൻപാണ് മൊയ്തീൻ അവസാനമായി നാട്ടിൽ വന്നു പോയത്.

സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ നമസ്‍കാരവും നിര്‍ത്തിവെച്ചിരുന്നു. ഇന്നലെ രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്ക് പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. അല്‍പ സമയത്തിന് ശേഷം ഇവിടെ എത്തിയ മറ്റൊരാളാണ് അദ്ദേഹത്തെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക്, ഷംസുദ്ദീന്‍ കക്കറമുക്ക്.

[bot1]