ആന എഴുന്നള്ളിപ്പ് ആചാരമല്ല, പകരം രഥം ഉപയോഗിക്കുന്നത് പരിഗണിക്കണം; മണക്കുളങ്ങര ക്ഷേത്രം മേല്‍ശാന്തി


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയെ എഴുന്നള്ളിക്കണമെന്നത് ആചാരമല്ലെന്നും ആനയ്ക്ക് പകരം രഥം ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും ക്ഷേത്രം മേല്‍ശാന്തി. ആളപായങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഈ കാര്യം ആലോചിക്കേണ്ടതുണ്ടെന്നും മേല്‍ശാന്തി പ്രദീപ് പെരുമ്പള്ളിയിടം പറഞ്ഞു. സര്‍ക്കാറും കോടതിയും ഈ വിഷയത്തില്‍ ഇടപെട്ട് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിനെക്കുറിച്ച് ഒരു പുസ്തകത്തിലും പരാമര്‍ശമില്ല. മണക്കുളങ്ങരയില്‍ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മേല്‍ശാന്തിക്കും പരിക്കേറ്റിരുന്നു. ആനപ്പുറത്തുനിന്ന് വീണതിന് പിന്നാലെ ഉരുണ്ട് മാറിയതിനാലാണ് ജീവന്‍ തിരികെ കിട്ടിയതെന്നും പ്രദീപ് പറഞ്ഞു.

ആന ഇടഞ്ഞ് ഉണ്ടായ അപകടത്തില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ബിഎന്‍എസ് 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍ അറിയിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വിഷയത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ചോദിച്ച കോടതി ഗുരുവായൂരുള്ള ആനയെ എന്തിനാണ് ഇത്ര ദൂരേയ്ക്ക് കൊണ്ടു പോയതെന്നും ചോദ്യമുന്നയിച്ചു.

Summary: Manakulangara Temple Melshanti about elephants in temple