വ്യാജകാഫിര്‍ പോസ്റ്റ് പ്രതികളെ കണ്ടെത്താന്‍ പോലീസ് തയ്യാറാകാണം, ഒന്നരകൊല്ലത്തിന് ശേഷം പൊലീസ് മറുപടി പറയേണ്ടിവരും, പിണറായിസം അവസാനിക്കാന്‍ പോകുന്നുവെന്ന് കെ മുരളീധരന്‍; വടകര എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്


വടകര: ‘വേവുവോളം കാത്തു ഇനി ആറുവോളം കാക്കാം, പിണറായിസം ഒന്നരകൊല്ലം കൂടി സഹിച്ചാല്‍ മതി’യെന്ന് കെ മുരളീധരന്‍. വടകര എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്താല്‍ കേസെടുക്കുന്ന പോലീസ് എന്ത് കൊണ്ട് കാഫിര്‍ പോസ്റ്റ് വന്ന വാട്‌സ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്യുന്നില്ലെന്ന് മുരളീധരന്‍ ചോദിച്ചു.

കാഫിര്‍ പോസ്റ്റ് നിര്‍മിച്ചയാളെ കണ്ടെത്താന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകും. പോലീസ് ഉദ്യോഗസ്ഥര്‍ പോരാളി ഷാജിയെ കണ്ടെത്താനും ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് കേസെടുക്കാനും തയ്യാറാകാണം. അല്ലാത്ത പക്ഷം ഒന്നരകൊല്ലം കഴിഞ്ഞാല്‍ ഇതിന് മറുപടി പറയേണ്ടി വരും. അന്ന് പിണറായിയും ഗോവിന്ദനും ഒന്നും സംരക്ഷിക്കാന്‍ ഉണ്ടാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വ്യാജകാഫിര്‍ പ്രചരണം ഗൂഢാലോചന നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യു.ഡി.എഫ് വടകര എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് എസ്.പി ഓഫീസ് പരിസരത്ത് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.