ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി വീട്ടിലേക്ക് വഴിയടയുമെന്ന അവസ്ഥയില്‍ മരളൂരിലെ രണ്ട് കുടുംബങ്ങള്‍; സര്‍വ്വീസ് റോഡിന് സമീപത്തുകൂടി മണ്‍പാതയെങ്കിലും ഒരുക്കിനല്‍കണമെന്ന് ആവശ്യം
കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി മരളൂരില്‍ രണ്ട് കുടുംബങ്ങള്‍ വീട്ടിലേക്ക് വഴിയടയുമെന്ന ഭീതിയില്‍. കൊയിലാണ്ടി നഗരസഭാ രണ്ടാം വാർഡ് മരളൂര്‍ മങ്കൂട്ടില്‍ താഴെ സുനിലിനും, സമീപത്തുള്ള വേലായുധനുമാണ് വീട്ടിലേക്ക് വരാന്‍ വഴിയില്ലാതാവുന്നത്.
ദേശീയപാതയുടെ സര്‍വ്വീസ് റോഡിന് സമീപത്ത് കോണ്‍ക്രീറ്റ് വാള്‍ പണിയുന്നതോടെ ഇവര്‍ക്ക് വഴിയില്ലാതാകുമെന്ന സ്ഥിതിയാണ്. നിലവില്‍ സുനിലിന്റെ വീടിന്റെ സമീപത്തുവരെ കോണ്‍ക്രീറ്റ് വാള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. സുനിലിനും കുടുംബത്തിനും പുറത്തേക്ക് പോകാനുള്ള ചെറിയൊരു വഴിമാത്രം ഒഴിച്ചിട്ട നിലയിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇവിടെ കോണ്‍ക്രീറ്റ് ചെയ്യാനായി കമ്പി കെട്ടിയതോടെ കുടുംബം ആശങ്കയിലാവുകയായിരുന്നു.
സര്‍വ്വീസ് റോഡിലെ കോണ്‍ക്രീറ്റ് വാളിന് സമീപത്തുകൂടി സുനിലിന്റെ കുടുംബത്തിന് സഞ്ചരിക്കാനായി മണ്‍പാത ഒരുക്കി നല്‍കാമെന്നും ഇതുവഴി ആനക്കുളം മുചുകുന്ന് റോഡിലേക്ക് പ്രവേശിച്ചാല്‍ വഴി തടസപ്പെടില്ലെന്നുമായിരുന്നു നേരത്തെ ദേശീയപാത അധികൃതര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ മണ്‍പാത ഒരുക്കാതെ കോണ്‍ക്രീറ്റ് വാളിന്റെ പ്രവൃത്തി തുടുങ്ങിയതോടെ കുടുംബം പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ രാജീവന്‍ വിഷയത്തില്‍ ഇടപെടുകയും വഴി തടസപ്പെടുത്തി പ്രവൃത്തി തുടരുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപിച്ച കമ്പികള്‍ അഴിച്ചുമാറ്റുകയും വാഹനം കടന്നുപോകാന്‍ വഴിയൊരുക്കുകയും ചെയ്തു. മണ്‍പാത ഒരുക്കി നല്‍കിയശേഷമേ പ്രവൃത്തി തുടരാവൂവെന്ന ധാരണയില്‍ തല്‍ക്കാലത്തേക്ക് കോണ്‍ക്രീറ്റ് വാളിന്റെ പ്രവൃത്തി തടഞ്ഞിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ രാജീവന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കോണ്‍ക്രീറ്റ് വാള്‍ പണിതാല്‍ തങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ കഴിയാത്ത വിധം പ്രയാസത്തിലാകുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് വാഹനങ്ങള്‍ കടന്നുപോകുന്ന തരത്തില്‍ വഴിയൊരുക്കണമെന്നുമാണ് ഇരു കുടുംബങ്ങളും ആവശ്യപ്പെടുന്നത്.