ഇന്ന് കൊയിലാണ്ടിയിൽ പെയ്തത് 29 മില്ലീമീറ്റര്‍ മഴ; കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു; മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകാന്‍ ശ്രമിക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കും


കൊയിലാണ്ടി: വടക്കൻ മേഖലകളിൽ മഴ കണക്കുന്നതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് ഏറെ ഗൗരവത്തോടെ കാണണമെന്നും അറിയിച്ചു.

കൊയിലാണ്ടിയിൽ ഇന്ന് ലഭിച്ചത് 29 മില്ലീമീറ്റര്‍ മഴയാണ്. കോഴിക്കോട് 41.4 മില്ലീമീറ്റര്‍ മഴയും വടകര 27 മില്ലീമീറ്റര്‍ മഴയും ലഭിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റോടു കൂടിയ മഴക്കും സാധ്യതയുണ്ട് എന്ന് പറഞ്ഞു.

ജില്ലയിലിലും കനത്ത ജാഗ്രത നിർദ്ദേശ്ശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.മലയോരമേഖലയിലേക്കും മറ്റു അപകടസാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.അത്തരം സാഹചര്യമുണ്ടായാല്‍ വൈദ്യുതി വിതരണം തടസ്സപ്പെടാം.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയാല്‍ ഗതാഗതസൗകര്യം തടസ്സപ്പെടാനുള്ള സാധ്യതയുമുണ്ട്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി ജാഗ്രത പാലിക്കണം.ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകാന്‍ ശ്രമിക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.