പത്തുവയസുകാരനെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ കാപ്പാട്, തിരുവങ്ങൂര്‍ സ്വദേശികള്‍ക്ക് 16 വര്‍ഷവും 11 വര്‍ഷവുംവീതം കഠിന തടവ്


കൊയിലാണ്ടി: പത്തുവയസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കാപ്പാട്, തിരുവങ്ങൂര്‍ സ്വദേശികളായ യുവാക്കള്‍ക്ക് ശിക്ഷവിധിച്ച് കോടതി. കാപ്പാട് പുതിയ പുരയില്‍ ജവാദ്, തിരുവങ്ങൂര്‍ കാട്ടിലപീടികയിലെ പുതിയപുരയില്‍ അസ്‌കര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ജവാദിന് പതിനാറ് വര്‍ഷം കഠിനതടവും 29,000രൂപ പിഴയും അസ്‌കറിന് 11 വര്‍ഷം കഠിനതടവും 23,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഇരുവരും ഒരു വര്‍ഷവും നാലുമാസവും കോടതി സാധാരണ തടവും അനുഭവിക്കണം. പിഴ അടച്ചാല്‍ ആ തുക അതിക്രമത്തിന് ഇരയായ കുട്ടിയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി കെ.പി.ജോയ് ആണ് വിധി പുറപ്പെടുവിച്ചത്.

നിലമ്പൂരില്‍ പെയിന്റിങ് ജോലിക്കുപോയ പ്രതികള്‍ പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 2019 മാര്‍ച്ചിലാണ് സംഭവം.

സംഭവത്തില്‍ രണ്ടുകേസുകളിലാണ് രജിസ്റ്റര്‍ ചെയ്തത്. എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ദീപുകുമാര്‍, മനോജ് പറയറ്റ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.

പ്രോസിക്യൂഷനുവേണ്ടി 13 സാക്ഷികളെ വിസ്തരിച്ചു. 16രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സാം.കെ.ഫ്രാന്‍സിസ് ഹാജരായി. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.