വര്‍ക്കലയില്‍ കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്ന് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ രക്ഷപ്പട്ടത് തലനാരിഴക്ക്


തിരുവനന്തപുരം: വര്‍ക്കലയില്‍ കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്ന് വീടിനു തീപിടിച്ചു. തമിഴ്നാട് സ്വദേശിയായ ഗണേഷ് മൂര്‍ത്തിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിനാണ് തീപിടിച്ചത്.

അപകട സമയത്ത് വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പത്തും പതിമൂന്നും വയസ്സായ രണ്ട് കുട്ടികളായിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്. അപകടം നടക്കുമ്പോള്‍ ഇന്‍സ്റ്റാള്‍മെന്റ് ഫര്‍ണിച്ചര്‍ വ്യാപാരിയായ ഗണേഷ് മൂര്‍ത്തി ജോലി സ്ഥലത്തായിരുന്നു. അമ്പലത്തിലെ പുറം ജോലികള്‍ ചെയ്യുന്ന ആളായ ഗണേഷ് മൂര്‍ത്തിയുടെ ഭാര്യ രാജേശ്വരിയും ജോലിക്ക് പോയിരിക്കുകയായിരുന്നു.

കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്ന് തീ വീടിനുള്ളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. വീട്ടിനുള്ളില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകളും സൂക്ഷിച്ചിരുന്നു. ഗ്യാസ് സ്റ്റൗ അടക്കമുള്ള വീട്ടുപകരണങ്ങള്‍ കത്തിനശിച്ചെങ്കിലും സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കി. വര്‍ക്കല ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.