മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികരായ അച്ഛനും മകനും മരിച്ചു


വയനാട്: പനമരത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി മുന്നോടന്‍ എം സുബൈര്‍ സഅദി (42), മകന്‍ മിദ്ലാജ് (13) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.45 ന് പനമരം-മാനന്തവാടി റോഡില്‍ കാപ്പംചാല്‍ പഴയ വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

പനമരത്ത് നിന്ന് സ്‌കൂട്ടറില്‍ കുണ്ടാലയിലെ വാടകവീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച സ്‌കൂട്ടര്‍ മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുൻ ഭാഗം തകർന്ന കെഎസ്ആർടിസി ബസ് സ്ഥലത്ത് നിന്ന് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ഹാജറയാണ് സുബൈര്‍ സഅദിയുടെ ഭാര്യ. മകള്‍: മിന്‍ഹ.