ബംഗാള്‍സ്വദേശിയുടെ മരണം കൊലപാതകം; തമിഴ്‌നാട് സ്വദേശി ടൗണ്‍ പോലീസിന്റെ പിടിയില്‍


കോഴിക്കോട്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബംഗാള്‍സ്വദേശി സാബക്കി(30)ന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി അര്‍ജു(29)നാണ് അറസ്റ്റിലായത്. ടൗണ്‍ എസ്‌.ഐ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായ ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്‌.

പുഷ്പ ജങ്ഷനിലെ തുണിക്കടയില്‍ ജോലിചെയ്തിരുന്ന സാബക്കിനെ തിങ്കളാഴ്ച രാവിലെയാണ് ആനിഹാള്‍ റോഡിലെ പ്ലാസ്റ്റിക് കുപ്പി നിര്‍മാണസ്ഥാപനത്തിന്റെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന പറമ്പില്‍ മരിച്ചനിലയില്‍ കാണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സ്വവര്‍ഗാനുരാഗിയായ സാബക്ക് പ്രതിയായ അര്‍ജുനുമായി ഞായറാഴ്ചരാത്രിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ആനിഹാള്‍ റോഡിലെ പറമ്പിലെത്തി. അവിടെവെച്ച് അര്‍ജുന്‍ സാബക്കിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം പേഴ്‌സുമായി കടന്നുകളയുകയായിരുന്നു.

സാബക്കുമായി അവസാനം സംസാരിച്ചത് അര്‍ജുനാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി മനസ്സിലായതിനെത്തുടര്‍ന്ന് പോലീസ് സംഘം പിന്തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു.