തലശേരി പൂന്നോലില്‍ സി.പി.എം പ്രവര്‍ത്തകനെ ബന്ധുക്കളുടെ കണ്‍മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊന്നു; ആക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസെന്ന് സി.പി.എം


കണ്ണൂര്‍: തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്.

കൊലക്ക് പിന്നില്‍ ആര്‍.എസ്.എസെന്നാണ് ആരോപണം. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷമുണ്ടായിരുന്നു.

പുലര്‍ച്ചെ രണ്ടുമണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. വീടിനടുത്തായിരുന്നു സംഭവം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കണ്‍മുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോജരന്‍ സുരനും വെട്ടേറ്റു.

തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ കൗണ്‍സിലറുടെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തില്‍ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ആരോപിച്ചു.