എസ്.ബി.ഐയില്‍ ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്; മൂന്നുമാസത്തില്‍ക്കൂടുതല്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് താല്‍ക്കാലിക വിലക്കെന്ന് സര്‍ക്കുലര്‍


കോഴിക്കോട്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഗര്‍ഭിണികള്‍ക്ക് വീണ്ടും നിയമന വിലക്ക്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ബാങ്കിന്റെ എല്ലാ ലോക്കല്‍ ഹെഡ് ഓഫീസുകളിലും സര്‍ക്കിള്‍ ഓഫീസുകളിലും ലഭിച്ചു.

നേരത്തെയും എസ്.ബി.ഐയില്‍ ഗര്‍ഭിണികള്‍ക്ക് നിയമന വിലക്കുണ്ടായിരുന്നു. നിയമനത്തിന് പരിഗണിക്കപ്പെടുന്നവരുടെ ആര്‍ത്തവചക്രം സംബന്ധിച്ചുവരെ രേഖാമൂലം വിവരങ്ങള്‍ നല്‍കാന്‍ നേരത്തെ സ്ത്രീകള്‍ നിര്‍ബന്ധിതരായിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 2009ലാണ് ഇത് പിന്‍വലിച്ചത്. ഇതാണ് വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്.

എസ്.ബി.ഐയില്‍ നിയമനത്തിന് പരിഗണിക്കുന്ന സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍, അവരുടെ ഗര്‍ഭകാലം മൂന്നുമാസത്തില്‍ കൂടുതലാണെങ്കില്‍ നിയമനത്തിന് താല്‍ക്കാലിക അയോഗ്യതയായി കണക്കാക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇവര്‍ പ്രസവം കഴിഞ്ഞ് നാലുമാസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, പ്രസവം കഴിഞ്ഞാല്‍ ആആറുമാസം വരെ നവജാതശിശുവിനെ പരിപാലിക്കാനുള്ള സ്വാഭാവിക സമയം കൂടി ജീവനക്കാര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

ഡിസംബര്‍ 21 ചേര്‍ന്ന യോഗമാണ് നിലവിലെ വ്യവസ്ഥകള്‍ മാറ്റിയുള്ള തീരുമാനമെടുത്തത്.