ഒന്ന് മുതൽ ഒൻപത് വരെ ക്ലാസ്സുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനകം തീ‍ർക്കും; ക്ലാസുകൾ മാർച്ച് 31 വരെ


കോഴിക്കോട്: ഒന്ന് മുതൽ ഒൻപത് വരെ ക്ലാസ്സുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനകം തീർക്കാൻ ധാരണ. വിദ്യാഭ്യാസവകുപ്പും അധ്യാപക സംഘടനകളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. മാര്‍ച്ച്‌ 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീർക്കാനാണ് തീരുമാനം.

കോവിഡ് വ്യാപനം മൂലം ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് വീണ്ടും ഓൺലൈൻ ക്ലാസുകൾ മാത്രമാക്കിയിരുന്നു. ഇന്നലെയാണ് വീണ്ടും സ്കൂളുകൾ തുറന്നത്. എന്നാൽ ഈ ആഴ്ച കൂടി ഉച്ച വരെ മാത്രമേ ക്ലാസുകൾ ഉള്ളു. 21ാം തീയതി മുതല്‍ പൂര്‍ണമായും ക്ലാസുകള്‍ ആരംഭിക്കും. മുഴുവൻ സമയ ക്ലാസ്സുകളോടൊപ്പം ശനിയാഴ്ച ക്ലാസുകള്‍ വച്ചതിനെ തുടർന്ന് അധ്യാപകർ പ്രതിഷേധിച്ചിരുന്നു. അതിനെത്തുടർന്ന് ശനിയാഴ്ച പ്രവൃത്തി ദിനമാക്കി മാറ്റിയുള്ള ക്ലാസുകൾ മാർച്ച് വരെ മാത്രം മതിയെന്ന് ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.

 

നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമ്ബോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അധ്യാപകര്‍ക്ക് ഭാരമാവുന്ന തരത്തില്‍ തുടരില്ല. ഫെബ്രുവരി 21 മുതൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമാക്കില്ലെന്നും എന്നാൽ ആവശ്യമുള്ളവർക്ക് തുടരാമെന്നുമാണ് ച‍ർച്ചയിലെ ധാരണ.

ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പരീക്ഷയ്ക്ക് മുമ്ബ്പാഠഭാഗങ്ങള്‍ തീര്‍ക്കല്‍, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നല്‍. പത്ത്, പ്ലസു ക്ലാസുകളില്‍ ഈമാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

അഭിപ്രായം പറഞ്ഞതിന്റെയോ വിമര്‍ശിച്ചതിന്റെയോ പേരില്‍ അധ്യാപകര്‍ക്ക് എതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. അധ്യാപകരോട് കൂടിയാലോചിക്കാതെ മാര്‍ഗനിര്‍ദേശം ഇറക്കിയ പശ്ചാത്തലവും മന്ത്രി വിശദീകരിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടിയാലോചന ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.