കൊച്ചിയിയില്‍ പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു


കൊച്ചി: പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്. കൊച്ചിയിലെ രവിപുരത്താണ് സംഭവം. തൊടുപുഴ സ്വദേശിനി സൂര്യ (27) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ പള്ളുരുത്തി സ്വദേശി ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. രവിപുരത്തെ റേയ്‌സ് ട്രാവല്‍സിലാണ് സൂര്യ ജോലി ചെയ്യുന്നത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് ട്രാവല്‍സിന്റെ ഓഫീസിലെത്തി സൂര്യയെ ആക്രമിച്ചത്.

വിസയ്ക്കായി പ്രതി ട്രാവല്‍സില്‍ പണം നല്‍കിയിരുന്നു. എന്നാല്‍ വിസ ശരിയായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരിയായ സൂര്യയുമായി യുവാവ് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

പരിക്കേറ്റ സൂര്യ ഭയന്നുനിലവിളിച്ച് സമീപത്തെ ഹോട്ടലിലേക്കാണ് ഓടിക്കയറിയത്. തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരനും സൗത്ത് പോലീസും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണെന്നും സൂര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൗത്ത് പോലീസ് എസ്.എച്ച്.ഒ. പറഞ്ഞു.