കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; പാലക്കാട് യുവാവിനെ തല്ലിക്കൊന്നു


പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. പാലക്കാട് ഇരുപത്തേഴു വയസ്സുള്ള യുവാവിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മലമ്ബുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ ഒലവക്കോടാണ് സംഭവം .ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

സംഭവത്തില്‍ മൂന്ന് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

മുണ്ടൂര്‍ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറില്‍ മദ്യപിക്കാന്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് റഫീഖിനെ പിടികൂടുന്നതും മർദ്ധിക്കുന്നതും. ബൈക്ക് കൊണ്ടുപോയ ആള്‍ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീക്ക് ധരിച്ചിരുന്നത്. റഫീക്കാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മര്‍ദ്ദനം. ബൈക്ക് കൊണ്ടുപോയത് റഫീക്ക് തന്നെയാണോയെന്നതില്‍ വ്യക്തതയില്ല.

വിവരമറിഞ്ഞ് പൊലീസെത്തി റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.