വളയത്ത് രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന യുവതിയെ രാവിലെയോടെ കാണാനില്ലെന്ന് പരാതി; ‘എന്നെ അന്വേഷിക്കേണ്ട’യെന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായി ബന്ധുക്കള്‍


കോഴിക്കോട്: വളയം കുറുവന്തേരിയില്‍ നിന്നും ഇരുപത്തിയൊന്നുകാരിയെ കാണാതായതായി പരാതി. കുറുവന്തേരി കുയ്യങ്ങാട്ടെ ലിജിത്തിന്റെ ഭാര്യയായ ശാരിയെയാണ് കാണാതായത്.

രാവിലെ ഏഴുമണിയോടെയാണ് യുവതിയെ കാണാതായ കാര്യം വീട്ടുകാര്‍ അറിഞ്ഞതെന്ന് ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കുമാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതുവരെ യുവതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. രാവിലെ പത്തുമണിയോടെ ഫോണ്‍ ഓണ്‍ ചെയ്ത് സഹോദരന് ‘എന്നെ അന്വേഷിക്കേണ്ട’ എന്ന് സന്ദേശം അയച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും അദ്ദേഹം പറഞ്ഞു.

ശാരിയുടെ ഭര്‍ത്താവ് ലിജിത്ത് വിദേശത്താണ്. കൊല്ലം ജില്ലയിലാണ് ശാരിയുടെ വീട്. മൂന്നുവര്‍ഷം മുമ്പായിരുന്നു ലിജിത്തുമായുള്ള വിവാഹം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ വളയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

താനക്കോട്ടൂരിലെ ഓണ്‍ലൈന്‍ സേവന കേന്ദ്രത്തില്‍ ജോലി ചെയ്യുകയാണ് ശാരി. രാത്രി പതിനൊന്നോടെ ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ കിടപ്പുമുറിയില്‍ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ചതായും പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും കാണാനില്ലെന്നും ബന്ധുക്കള്‍ പറയുന്നു.