വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ വിറങ്ങലിച്ച് കേരളം; ഇതുവരെ സ്ഥിരീകരിച്ചത് 120 മരണങ്ങൾ


മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ നൂറ് കടന്നു. 120 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെ മാത്രമാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. അപകടത്തിൽ ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്.

ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈ മേഖലയില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. ചുരൽ മലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് താൽക്കാലിക പാലം നിര്‍മിച്ചു. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് സൈന്യം.

Also Read- വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍; ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി, നിരവധി പേരെ കാണാതായി

മുണ്ടക്കൈയിലടക്കം കുടുങ്ങികിടക്കുന്നവരെ റോപ്പ് വഴിയാണ് നിലവില്‍ പുറത്തെത്തിക്കുന്നത്. അതേസമയം, വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുമെന്നു ആശങ്കയും നിലനില്‍ക്കുന്നു. വൈകീട്ട് നാലരയോടെ ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. സമയം വൈകുതോറം വെളിച്ചം കുറയും. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ തേടുന്നുണ്ട്. കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമുള്ള സൈനികരാണ് ദുരന്തമേഖലയിലുള്ളത്.

Also Read- വയനാട് മുണ്ടക്കയത്ത് മരണം അറുപത് കടന്നു; പുഴയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു,16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ഉരുൾപ്പൊട്ടലിനെ തുടർന്ന് പ്രദേശത്ത് താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്‌നിക്കിലെ താല്‍ക്കാലിക ആശുപത്രിയും പ്രവര്‍ത്തനമാരംഭിച്ചു.

മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു.