വി.പി.സത്യനാഥന്റെ മൃതദേഹം വെങ്ങളം മുതല്‍ കൊയിലാണ്ടിവരെ വിലാപയാത്രയായി കൊണ്ടുപോകും; സംസ്‌കാരം രാത്രി എട്ടുമണിക്ക്


കൊയിലാണ്ടി: മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് കൊല്ലപ്പെട്ട സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ മൃതദേഹം കൊയിലാണ്ടിയിലെത്തിക്കുക വിലാപയാത്രയായി. വെങ്ങളം മുതല്‍ കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് വരെയാണ് മൃതദേഹം വിലാപയാത്രയായി കൊണ്ടുവരിക.

ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വെങ്ങളത്ത് മൃതദേഹം എത്തുക. 2.15ന് തിരുവങ്ങൂര്‍, 2.30ന് പൂക്കാട്, 2.45ന് പൊയില്‍ക്കാവ്, 3 മണിക്ക് ചെങ്ങോട്ടുകാവ്, 3.15ന് കൊയിലാണ്ടി സെന്‍ട്രല്‍ എല്‍.സി ഓഫീസ് എന്നിങ്ങനെയാണ് മൃതദേഹം എത്തുക. ലോക്കല്‍ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം അഞ്ച് മണിക്ക് പെരുവട്ടൂരിലെ വീട്ടിലെത്തിക്കും.

രാത്രി എട്ടുമണിക്ക് വീട്ടുവളപ്പിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് സത്യനാഥന് വെട്ടേറ്റത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സത്യനാഥന്റെ കഴുത്തിലും പുറത്തും നാലിലേറെ വെട്ടേറ്റിരുന്നു.

സത്യനാഥന്‍ നേരത്തെ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിരുന്നു. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലെക്‌സ് മാനേജരാണ്. പരേതരായ അപ്പു നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്.

ഭാര്യ: ലതിക. മക്കള്‍: സലിന്‍നാഥ് (ആക്‌സിസ് ബാങ്ക്), സെലീന. മരുമക്കള്‍: അമ്പിളി, സുനു. സഹോദരങ്ങള്‍: വിജയന്‍ രഘുനാഥ്, സുനില്‍.