”പതിവായി പോകാറുളള വേഗതയിലാണ് പോയത്, അപകടം നടന്നതിന് പിന്നാലെ ഞെട്ടിത്തരിച്ചുപോയി, ബസില്‍ കൂട്ട നിലവിളിയായിരുന്നു”; എലത്തൂരില്‍ അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന വിയ്യൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പറയുന്നു


ജിന്‍സി ബാലകൃഷ്ണന്‍

കൊയിലാണ്ടി: വലിയൊരു അപകടത്തില്‍ നിന്നും കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വിയ്യൂര്‍ സ്വദേശിയായ വി.പി.ദിനേശന്‍. കഴിഞ്ഞദിവസം എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബസിലെ യാത്രക്കാരുടെ കൂട്ടത്തില്‍ ദിനേശനുമുണ്ടായിരുന്നു. അപകടത്തില്‍ ദിനേശന്റെ കാലിനും കൈയ്ക്കും പരിക്കുപറ്റിയിട്ടുണ്ട്.

വിയ്യൂര്‍ സ്വദേശിയായ ദിനേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്്. തലശ്ശേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് വരെ പോകുന്ന കനിക ബസിലാണ് രാവിലെ ഡ്യൂട്ടിക്ക് പോകാറുള്ളതെന്ന് ദിനേശന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടം നടന്ന ഇന്നലെ ബസ് പതിവിലും ഏറെ വൈകിയിരുന്നു. രാത്രിയിലെ ശക്തമായ മഴകാരണം പയ്യോളി ഭാഗത്തെല്ലാം വെള്ളക്കെട്ടായതുകൊണ്ടാണ് വൈകിയതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. കൊല്ലം ബസ് സ്റ്റോപ്പില്‍ നിന്നാണ് ബസില്‍ കയറാറുള്ളത്. ബസ് ഏറെ വൈകിയിട്ടും വരാതായതോടെ കണ്ടക്ടറെ വിളിച്ച് ഇന്ന് ബസുണ്ടോയെന്ന് അന്വേഷിച്ചു. വരുന്നുണ്ട് എന്ന് പറഞ്ഞത് പ്രകാരം കാത്തിരിക്കുകയായിരുന്നു.

പതിവായി പോകുന്ന വേഗതയില്‍ തന്നെയാണ് പോയത്. ബസിന്റെ പിന്‍ഭാഗത്തായിരുന്നു ഇരുന്നത്. ബസില്‍ സീറ്റ് നിറയെയും കുറച്ച് ആളുകള്‍ നില്‍ക്കുന്നുമുണ്ടായിരുന്നു. അതിനാല്‍ എലത്തൂരില്‍ എന്താണ് നടന്നതെന്ന് കൃത്യമായി കണ്ടിട്ടില്ല. പെട്രോള്‍ പമ്പിലേക്ക് ലോറി തിരിഞ്ഞപ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പറ്റിയ അപകടമാകാമെന്നാണ് കരുതുന്നത്. അപകടം നടന്നതിന് പിന്നാലെ ആകെ തരിച്ചുപോയ സ്ഥിതിയായിരുന്നു. ബസില്‍ നിന്നും കൂട്ടനിലവിളി ഉയരുന്നുണ്ട്. പിന്‍ഭാഗത്തെ ഗ്ലാസ് തകര്‍ത്ത് പുറത്തുണ്ടായിരുന്ന ചിലര്‍ ഓരോരുത്തരെയായി പുറത്തേക്ക് കയറ്റി. പുറത്തെത്തിയപ്പോള്‍ മുറിവിന്റെ കാര്യമൊന്നും ശ്രദ്ധിച്ചില്ല, ബസിലുണ്ടായിരുന്ന മറ്റുള്ളവരെക്കൂടി പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു.

ബസിന്റെ മുകള്‍ഭാഗത്തേക്ക് ഏണിവെച്ച് കയറിയും മറ്റും ചിലര്‍ ആളുകളെ പുറത്തെടുത്തു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ എല്ലാവരേയും പുറത്തെത്തിച്ചു. അപ്പോഴാണ് കാലില്‍ നിന്നും ചോര പോകുന്നത് ശ്രദ്ധിച്ചത്. പല വാഹനങ്ങളിലായി പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിച്ചു. ആംബുലന്‍സിലാണ് ഞാന്‍ ആശുപത്രിയിലേക്ക് പോയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മുറിവ് തുന്നിക്കെട്ടിയശേഷം വീട്ടിലേക്ക് പോന്നു. വീട്ടിലെത്തി ഇന്നലെ വൈകുന്നേരമായതോടെ കൈക്ക് നല്ല വേദന തോന്നി. തുടര്‍ന്ന് കൊയിലാണ്ടിയിലെ എല്ല് രോഗ വിദഗ്ധനെ കാണിച്ചു. മസിലിന് പരിക്കാണെന്നാണ്് പറഞ്ഞത്. മൂന്നാലു ദിവസം കഴിഞ്ഞ് സ്‌കാന്‍ ചെയ്ത് നോക്കാമെന്ന് പറഞ്ഞത് പ്രകാരം ഇപ്പോള്‍ വിശ്രമത്തിലാണ്.” ദിനേശന്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ബസ് ആയതിനാല്‍ സ്ഥിരമായി ഈ ബസില്‍ പോകുന്ന മെഡിക്കല്‍ കോളേജ് ജീവനക്കാരടക്കം നിരവധി പേര്‍ ബസിലുണ്ടായിരുന്നു. വടകര സ്വദേശിയായ സ്ഥിരം യാത്രികരിലൊരാള്‍ക്ക് തലയ്ക്ക് നല്ല പരിക്കുണ്ടെന്നാണ് അറിഞ്ഞത്. പരിക്കുകള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നുമുണ്ടായില്ലല്ലോ എന്ന ആശ്വാസമാണ് ഇപ്പോഴും ദിനേശന്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 7.45 ഓടെയാണ് എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കുപറ്റിയിരുന്നു. പരിക്കേറ്റവര്‍ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.