കോഴിക്കോട് ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു


കോഴിക്കോട്: ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. കൂട്ടാലിട സ്വദേശി റിനീഷ് (42), കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്.

കോവൂരിന് സമീപം ഇരിങ്ങാടന്‍ പള്ളിക്കടുത്ത് കാളാണ്ടി താഴത്തെ അമ്മാസ് ഹോട്ടലില്‍ ഇന്ന് വൈകുന്നേരം 4.15 ഓടെയായിരുന്നു അപകടം.

ഒരാഴ്ച മുമ്പ് അടച്ച ഹോട്ടല്‍ മറ്റൊരാള്‍ക്ക് കൈമാറുന്നതിന് മുന്നോടിയായി മുന്‍വശത്തെ കുഴി വൃത്തിയാക്കാനായാണ് തൊഴിലാളികളെ വിളിച്ചത്. എട്ടടിയോളം ആഴമുള്ള കുഴിയില്‍ രണ്ടടിയോളം വെള്ളമുണ്ടായിരുന്നു. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം ഇറങ്ങാന്‍ വ്യാസമുള്ള കുഴിയിലാണ് രണ്ടുപേര്‍ കുടങ്ങിയത്.

മാലിന്യ ടാങ്ക് വൃത്തിയാക്കാനായി ആദ്യം ഇറങ്ങിയ തൊഴിലാളിക്ക് ശ്വാസംമുട്ടിയതോടെ രക്ഷപ്പെടുത്താനായാണ് രണ്ടാമത്തെയാള്‍ ഇറങ്ങിയത്. എന്നാല്‍ രണ്ടുപേരും ടാങ്കില്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.