പതിവ് പോലെ ജോലിയ്ക്ക് പോയി, മടക്കം തീര്‍ത്തും അപ്രതീക്ഷിതം; തോടന്നൂരില്‍ ഷോക്കേറ്റ് മരിച്ച സനല്‍കുമാറിന്റെ വിയോഗത്തോടെ ആശ്രയമറ്റ് ഒരുവയസുള്ള മകളും ഭാര്യയുമടങ്ങുന്ന കുടുംബം


തോടന്നൂര്‍: പതിവുപോലെ ഇന്നലെയും ജോലിക്കായി പോയതാണ്. എന്നാല്‍ വൈകുന്നേരത്തോടെ മരണ വാര്‍ത്തയാണ് അറിയുന്നത്. അത് ഉള്‍ക്കൊള്ളാന്‍ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ ഇതുവരെ കഴിഞ്ഞിട്ടില്ല. തോടന്നൂരില്‍ ആശാരിപ്പണിക്കിടെ ഷോക്കേറ്റ് മരിച്ച കുഞ്ഞിക്കണ്ടിയില്‍ സനല്‍കുമാറി(32)ന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് നാട്ടുകാര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സനലിന് അപകടം സംഭവിക്കുന്നത്. ജോലി ചെയ്യുന്നതിനിടെ ഇലട്രിക്ക് വയറില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സനലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഒരു വയസ്സുകാരി മകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനല്‍.

അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: ശാന്ത. ഭാര്യ: അനോന. ഒരു വയസുള്ള മകളുണ്ട്. സഹോദരി: സജിന. സംസ്‌കാരം ഇന്നലെ രാത്രി 10 മണിയോടെ തോടന്നൂരിലെ വീട്ടുവളപ്പില്‍ നടന്നു.