തിക്കോടി ടൗണില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തം; അടിപ്പാത നിര്‍മ്മിക്കാതെ സര്‍വ്വീസ് റോഡ് പണി പുനരാരംഭിക്കുന്നതിനെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി നാട്ടുകാര്‍ രംഗത്ത്, ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവൃത്തി തുടങ്ങുവാന്‍ നീക്കം 


തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍. തിക്കോടി ടൗണില്‍ അടിപ്പാത നിര്‍മ്മിക്കാതെ സര്‍വ്വീസ് റോഡ് നിര്‍മ്മാണ പ്രവൃത്തി  നേതൃത്വത്തില്‍ ആരംഭിക്കുന്നതിനെതിരെ നാട്ടുകാര്‍ ഒന്നിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീകളും വയോധികരും ഉള്‍പ്പെടെ നിരവധി ആളുകളാണ് രാവിലെ 9 മണിയോടെ തന്നെ സമരപ്പന്തലില്‍ എത്തിയത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി അടിപ്പാതയ്ക്ക് വേണ്ടി നിരാഹാര സമരങ്ങള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ നടത്തിവരികയാണ്. അടിപ്പാത നിര്‍മ്മിക്കാമെന്ന് ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നിരവധി തവണ റോഡ് പണികള്‍ സമരസമിതി അംഗങ്ങളും നാട്ടുകാരും തടഞ്ഞിരുന്നു. അതിനാല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇന്ന് തിക്കോടിയിലെത്തി റോഡ് പ്രവൃത്തി ആരംഭിക്കുമെന്ന അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.

വിവിധ രാഷട്രീയപാര്‍ട്ടികളും മറ്റും സംയുക്തമായിട്ടാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമരത്തില്‍ നിന്നും പിന്‍മാറമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ യോഗത്തില്‍ അടിപ്പാത അനുവദിക്കാതെ പ്രവൃത്തി തുടങ്ങിയാല്‍ തടയുമെന്ന് സമരസമിതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എന്‍.എച്ച് ഓഫീസില്‍ നിന്നും അടിപ്പാത നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും പണി പുനരാരംഭിക്കാന്‍ തങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് കളക്ടറും സംഘവും തിക്കോടിയില്‍ സന്ദര്‍ശനത്തിനെത്തുന്നത്.

ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കാനും പ്രവൃത്തി തടയാനും തീരുമാനിക്കുകയായിരുന്നു. അടിപ്പാത നിര്‍മ്മിച്ചില്ലെങ്കില്‍ കിഴക്ക് വശത്തു നിന്നും ബീച്ച് ഭാഗത്തേയ്ക്കും റെയില്‍വേ സ്റ്റേഷനിലേയ്ക്കും, സി.കെ.ജി ഗവണ്‍മെന്റെ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയ്ക്ക് പടിഞ്ഞാറ് വശത്തു നിന്നുളളവര്‍ക്ക് കിഴക്ക് വശമുളള സ്‌കൂളിലേയ്ക്ക് പോകാന്‍ കഴിയില്ല, പഞ്ചായത്ത്, ബാങ്ക്, എന്നിവയും കിഴക്ക് വശമാണുളളത്.

അടിപ്പാത നിര്‍മ്മിച്ചില്ലെങ്കില്‍ ഇവിടങ്ങളിലേയ്ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് സമരസമിതി അംഗം കൊായിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എം.എല്‍.എ, എന്‍.എച്ച്. അധോറിറ്റി തുടങ്ങി നിരവധി ആളുകളെ അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നെങ്കിലും എന്‍.എച്ച്. അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് സമരസമിതി പറയുന്നത്. കളക്ടര്‍ എത്തിയതോടെ അടിപ്പാത സംബന്ധിച്ച നിര്‍ണായകമായ തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.