ഗുരുദേവ കോളേജിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു


കൊയിലാണ്ടി: ഗുരുദേവ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. രണ്ടാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി എം.കെ.തേജു സുനില്‍, മൂന്നാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി ടി.കെ.തേജു ലക്ഷ്മി, രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥി ആര്‍.പി.അമല്‍രാജ്, രണ്ടാംവര്‍ഷ സൈക്കോളജിയിലെ അഭിഷേക്.എസ്.സന്തോഷ് എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്.

എഴുതിയും അന്വേഷണ കമ്മീഷന് മുമ്പാകെയും നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 24ന് കൊളേജ് കൗണ്‍സില്‍ ഓണ്‍ലൈനായി നടത്തിയ യോഗത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ജൂലൈ ഒന്നിനായിരുന്നു നടപടിക്ക് ആധാരമായ സംഭവം. ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് സമീപം ഹെല്‍പ്പ് ഡെസ്‌ക്ക് ഇടുന്നതിനെ ചൊല്ലി എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളേജ് പ്രിന്‍സിപ്പലും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹെല്‍പ്പ് ഡെസ്‌ക്ക് സംബന്ധിച്ച് പ്രിന്‍സിപ്പലിനോട് കാര്യം തിരക്കാന്‍ ചെന്ന എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെ മര്‍ദ്ദിച്ചെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.

അതേസമയം ഹെല്‍പ്പ് ഡെസ്‌ക് ഇടാന്‍ അനുവാദം ചോദിച്ച് ചില വിദ്യാര്‍ഥികള്‍ സമീപിച്ചെന്നും ഇതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചതിന് പിന്നാലെ പുറത്തുനിന്നുള്ളവരുള്‍പ്പെടെ ഒരു സംഘം എത്തി ആക്രമിച്ചെന്നാണ് പ്രിന്‍സിപ്പലിന്റെ ആരോപണം.