മൃതദേഹം കണ്ടെത്തിയത് മുട്ടോളം വെളളം മാത്രമുളള തോട്ടില്‍ നിന്ന്; പേരാമ്പ്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട യുവതിയുടെ പോസ്റ്റ്മാര്‍ട്ടം ഇന്ന്


പേരാമ്പ്ര:  നൊച്ചാട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടില്‍ വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിനെ കാണാതായിരുന്നു. കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോള്‍ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൃതശരീരത്തില്‍ ഉണ്ടായിരുന്നില്ല. മുട്ടോളം മാത്രമുള്ള വെള്ളത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പേരാമ്പ്ര പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

26 വയസ്സുളള അനുവിന്റെ വിവാഹം ഒരു വര്‍ഷം മുന്‍പായിരുന്നു നടന്നത്. മൂന്ന് മാസമായി ഭര്‍ത്താവ് കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് അവശനാണ്. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനിടയില്‍ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തിയത്.

ഭര്‍ത്താവിനെ ആശുപത്രിയില്‍ കാണിക്കേണ്ടതിനാലാണ് വീട്ടില്‍ നിന്ന് യുവതി പോയത്. എന്നാല്‍ അനു ഭര്‍തൃവീട്ടിലെത്തിയിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരുവിവരവും ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ക്ക് പറയുന്നു. ഇരു വീടുകളിലും യാതൊരു പ്രശ്‌നവും ഇല്ലെന്നും അനു സന്തോഷവതിയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

കാണാതായ ഉടനെ ബന്ധുക്കള്‍ നാട്ടുകാരോട് വിവരം പറയുകയും പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. നാട്ടുകാര്‍ പ്രദേശമാകെ അരിച്ചുപെറുക്കി പരിശോധിക്കുകയും ചെയ്തു. ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തടക്കം തിരച്ചില്‍ നടത്തിയിരുന്നുവെന്നും യാതൊന്നും കണ്ടെത്തിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്