എറണാകുളം-കണ്ണൂര്‍, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സപ്രസുകള്‍ കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു; എം പി മാരുടെ പ്രത്യേക യോഗം 22 ന് , പ്രതീക്ഷയോടെ കൊയിലാണ്ടിയിലെ യാത്രക്കാര്‍


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊയിലാണ്ടി കണ്ണൂര്‍-എറണാകുളം ഇന്‍ന്റര്‍സിറ്റി എക്‌സ്പ്രസ്, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയ്ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു.

കൊയിലാണ്ടിയില്‍ ഇവ നിര്‍ത്താതെ പോകുന്നത് യാത്രക്കാര്‍ക്ക് വലിയ തോതിലുളള പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കോഴിക്കോട്ടും വടകരയിലും ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ നിര്‍ത്തുന്നുണ്ടെന്ന കാരണത്താലാണ് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതെന്നാണ് കാരണം പറയുന്നത്. എന്നാല്‍ കൊയിലാണ്ടിയില്‍നിന്ന് വടകരയിലേക്കും കോഴിക്കോട്ടേക്കും 25 കിലോമീറ്ററോളം ദൂരമുണ്ട്. ഇവിടെ ഇന്റ്‌റര്‍സിറ്റി നിര്‍ത്താത്തതു കാരണം ഒന്നുകില്‍ കോഴിക്കോട്ടോ, അല്ലെങ്കില്‍ വടകരയിലോ യാത്രക്കാര്‍ ഇറങ്ങണം. എന്നിട്ട് ബസ് മാര്‍ഗം കൊയിലാണ്ടിക്കെത്തണം.

ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഉച്ചയ്ക്ക് ഒരുമണിക്കുള്ള മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ വണ്ടി കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ പിന്നീട് 4.40നുള്ള മംഗലാപുരം-ചെന്നൈ മെയില്‍ മാത്രമാണ് കൊയിലാണ്ടിയില്‍ നിര്‍ത്തുന്നത്. ഇതിനിടയിലുള്ള സമയം കൊയിലാണ്ടിയില്‍ ഒരുവണ്ടിയും നിര്‍ത്തുന്നില്ല. ഇതിനിടയിലാണ് മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസും കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസും കൊയിലാണ്ടിയെ പരിഗണിക്കാതെ കടന്നുപോകുന്നത്.

വിവിധ സ്റ്റേഷനുകളുടെ വികസനം, വണ്ടികളുടെ സ്റ്റോപ്പ് എന്നിവ ചര്‍ച്ചചെയ്യാന്‍ 22-ന് രാവിലെ പത്തരയ്ക്ക് എം.പി.മാര്‍ അടക്കമുള്ളവരുടെ യോഗം പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ വിവിധ ആവശ്യങ്ങളും ഉയര്‍ന്നുവരുമെന്നാണ് സൂചന. കെ. മുര ളീധരന്‍ എം.പി. യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്റസിറ്റി എക്‌സ്പ്രസുകളും നേത്രാവതി എക്‌സ്പ്രസും കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ ധാരാളം യാത്രക്കാര്‍ ഈ സ്റ്റേഷനില്‍ വണ്ടികയറാനെത്തുമെന്നാണ് കരുതുന്നത്. ഇതിലൂടെ സ്റ്റേഷന്റെ വരുമാനം കൂടുകയും ഗ്രേഡ് ഉയരുകയും ചെയ്യും. വരുമാനവും ഗ്രേഡും കൂടിയാല്‍ മറ്റ് വണ്ടികള്‍ നിര്‍ത്തുന്നകാര്യവും റെയില്‍വേ പരിഗണിക്കും.

നേത്രാവതി എക്‌സ്പ്രസിനും തിരുവനന്തപുരം-ലോകമാന്യതിലക് (മുംബൈ)നും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് നുവദിക്കണമെന്ന് എം.പി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനും വികസിപ്പിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടിട്ടുണ്ട്. 22 ന് നടക്കുന്ന ചര്‍ച്ചയിലൂടെ കൊയിലാണ്ടിയിലെ യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.