‘പാലക്കാടല്ല, മട്ടന്നൂരിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേത്’; വിജയ പ്രതീക്ഷയുമായി കെ.കെ ശെെലജ കൂത്തുപറമ്പിൽ


വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുക മട്ടന്നൂരിലായിരിക്കുമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പ്രതികരിച്ചു. പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുക രണ്ട് വർഷത്തിന് ശേഷമായിരിക്കും. സ്ഥാനാർത്ഥി ആരായാലും തനിക്ക് പ്രശ്നമില്ല. ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേതാണെന്നും അവർ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ പര്യടനത്തിനിടെ സിറ്റിങ് എംപി തൃശൂരിലേക്ക് മാറിയതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

എതിർവശത്തെ സ്ഥാനാർത്ഥി ആരാണെന്ന് നോക്കുന്നില്ല. ഞങ്ങൾ ജയിച്ചുവന്നാൽ എന്തു ചെയ്യുമെന്നാണ് ജനങ്ങളോട് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് മട്ടന്നൂരിലാണ് ന‌ടക്കുകയെന്നാണ് പറയാനുള്ളത്. ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേതാണ്. ഞങ്ങളെല്ലാവരും പ്രവർത്തനം കൊണ്ട് ചെറുപ്പമാണ്. എവിടേയും വിശ്രമിക്കാറില്ല. അങ്ങനെയാവുന്ന സമയമെത്തുമ്പോൾ വിശ്രമിക്കും. രണ്ടു വർഷം കഴിഞ്ഞല്ലേ പാലക്കാട് തെരഞ്ഞെടുപ്പ് വരിക. ആ തെരഞ്ഞെടുപ്പിൽ ഇപ്പോഴുള്ള വിധിയാവില്ല വരികയെന്നത് ഉറപ്പാണെന്നും ശൈലജ പറഞ്ഞു.

വടകരയിൽ കൺവെൻഷനടക്കം നടത്താനിരിക്കെയാണ് കോൺ​ഗ്രസ് സർപ്രൈസ് ആയി മുരളീധരനെ മാറ്റുന്നത്. അതെന്താണെന്ന് ഞങ്ങൾക്കറിയില്ല. അത് കോൺ​ഗ്രസുകാർ ചിന്തിക്കട്ടെ.കോൺ​ഗ്രസിലെ ചിലരൊക്കെ ഇക്കാര്യം തന്നോട് ചോദിക്കുന്നുണ്ട്. കോൺ​ഗ്രസിന്റെ ഉന്നത നേതാക്കളടക്കം ഒരു മടിയുമില്ലാതെ ബിജെപിയിലേക്ക് പോവുകയാണെന്നും ശെെലജ പറഞ്ഞു.