മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ; സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും


ന്യൂഡൽഹി: കേരളത്തിൽ നിന്നും രണ്ടുപേ‍ർ മൂന്നാം മോദി സർക്കാരിലേക്ക്. തൃശ്ശൂർ എംപിയും നടനുമായ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനുമാണ് കേന്ദ്രമന്ത്രിമാരാകുന്ന മലയാളികൾ.

തൃശൂർ ‘എടുത്തത്’ മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. പക്ഷെ ഇന്നലെ രാത്രി മുതൽ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയർന്നിരുന്നു. ഇതോടെ സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി താരം സ്വീകരിച്ചു. ഒടുവിൽ ഡൽഹിയിൽ നിന്നും മോദിയുടെ ഫോൺ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതിൽ സ്ഥിരീകരണമായത്.

ഉടൻ എത്താൻ മോദിയുടെ നിർദ്ദേശം വന്നതോടെ തിരുവനന്തപുരത്ത് നിന്നും ഭാര്യ രാധികക്കൊപ്പം സുരേഷ് ​ഗോപി ഡൽഹിയിലേക്ക് തിരിച്ചു. കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നത് സുരേഷ് ഗോപിയിലൂടെയായതിനാൽ സുപ്രധാന വകുപ്പ് തന്നെയായിരിക്കും സുരേഷ് ഗോപിക്ക് ലഭിക്കുകയെന്നതിൽ സംശയമില്ലെന്നാണ് നേതൃത്വത്തിൽ നിന്നും ലഭിച്ച വിവരം.

ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച മുതൽ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്.