സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി എയിംസിന് വിട്ടുനല്‍കും; സെപ്റ്റംബര്‍ 14ന് എ.കെ.ജി ഭവനില്‍ പൊതുദര്‍ശനം


ന്യൂഡല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി എയിംസ് മെഡിക്കല്‍ കോളേജിന് പഠനത്തിന് വിട്ടു നല്‍കും. 14ന് ദില്ലി എ.കെ.ജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. മൃതദേഹം ഇന്ന് എയിംസില്‍ സൂക്ഷിക്കും. നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. മറ്റന്നാള്‍ രാവിലെ 9 മണി മുതല്‍ ഉച്ചവരെ പൊതു ദര്‍ശനം നടക്കും. പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം മൂന്നുമണിയോടെ മൃതദേഹം എയിംസിന് വിട്ടു നല്‍കും.

രണ്ടാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യെച്ചൂരി. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. മരണവാര്‍ത്തയറിഞ്ഞ് പ്രകാശ് കാരാട്ട്, രാഘവലു തുടങ്ങിയ നേതാക്കള്‍ കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തിയിട്ടുണ്ട്. ഓഫീസില്‍ പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കല്‍പികയുടെയും മകനായിരുന്നു. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്‌ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

1952 ആഗസ്റ്റ് 12ന് മദ്രാസിലാണ് യെച്ചൂരി ജനിച്ചത്. ആന്ധ്ര ബ്രാഹ്‌മണ ദമ്പതികളായ സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയും കല്‍പ്പാക്കവുമാണ് മാതാപിതാക്കള്‍. അന്ധ്രപ്രദേശിലെ ഹൈദരാബാദിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1969ലെ തെലങ്കാന വിമോചന പ്രക്ഷോഭം വിദ്യാഭ്യാസത്തിന് തടസം സൃഷ്ടിച്ചതോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മാറി. 1970ല്‍ അഖിലേന്ത്യാ മെറിറ്റ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി അദ്ദേഹം ഹയര്‍ സെക്കണ്ടറി പൂര്‍ത്തിയാക്കി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ഡിഗ്രി കരസ്ഥമാക്കി. തുടര്‍ന്ന് 1975ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി.

ജെ.എന്‍.യുവില്‍ പഠിക്കവെ 1974ലാണ് അദ്ദേഹം എസ്.എഫ്.ഐയില്‍ ചേരുന്നത്. ഇക്കാലത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോക്ട്രേറ്റ് പൂര്‍ത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയില്‍ മോചിതനായ ശേഷം വീണ്ടും പഠനം തുടര്‍ന്നു. അതെ കാലയളവില്‍ മൂന്നു തവണ യച്ചൂരിയെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. 1975ലാണ് സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

1978 ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ പ്രസിഡന്റായിരിക്കെ 1984ല്‍ അദ്ദേഹം എസ്.എഫ്.ഐ വിടുകയും സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു. 1985ലെ 13ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988ല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും 1992 മുതല്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2015ലെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

നിലവില്‍ പീപ്പിള്‍സ് ഡമോക്രസിയുടെ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവനും എഡിറ്ററുമാണ്. 2005-ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. ഡോ. അഖിലാ യെച്ചൂരി, ഡാനിഷ്, അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, എന്നിവര്‍ മക്കളാണ്.