കുറ്റ്യാടി പുഴയില്‍ നിന്നും സ്രാവിനെ പിടികൂടി


കുറ്റ്യാടി: കടലില്‍ മാത്രം വസിക്കുന്ന സ്രാവിനെ കുറ്റ്യാടി പുഴയില്‍നിന്ന് പിടികൂടി. കുറ്റ്യാടി പുഴയില്‍ വേളം-ചങ്ങരോത്ത് പഞ്ചായത്തുകള്‍ക്കിടയില്‍ പെടുന്ന തെക്കേടത്ത് കടവില്‍ നിന്നാണ് സ്രാവിനെ കിട്ടിയത്. ഊരത്തെ ഒ.ടി. കുഞ്ഞബ്ദുല്ല, പാലേരി ഷൈജു എന്നിവരിട്ട വലയിലാണ് അഞ്ച് കിലോ തൂക്കമുള്ള സ്രാവ് കുടുങ്ങിയത്.

തിങ്കളാഴ്ച പുലര്‍ച്ച മൂന്നരക്കാണ് വലയിട്ടത്. വെളുപ്പിനാണ് സ്രാവ് കുടങ്ങിയതായി കണ്ടത്. രക്ഷപ്പൊടാനുള്ള വെപ്രാളത്തില്‍ വലയുടെ കുറെ ഭാഗം മീന്‍ നശിപ്പിച്ചു. സ്രാവിനെ കുറ്റ്യാടി മത്സ്യ മാര്‍ക്കറ്റില്‍ വില്‍പന നടത്തി.

പുഴയില്‍നിന്ന് സ്രാവിനെ പിടികൂടിയ സംഭവം പുഴയില്‍ കടല്‍വെള്ളം കയറുന്നതിന്റെ സൂചനയാണെന്ന് തീരദേശ വാസികളില്‍ ആശങ്കയുണ്ടെന്ന് ഒ.ടി. കുഞ്ഞബ്ദുല്ല പറഞ്ഞു. വന്‍ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന പുഴയില്‍ ശുദ്ധജലം ഏറെയും ഈ രീതിയില്‍ പോകുകയാണ്. അതിനാലാണ് ഉപ്പുവെള്ളം കയറുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

വടകര താലൂക്കില്‍ കുടിവെള്ളം എത്തിക്കാന്‍ കുറ്റ്യാടി പുഴയില്‍ കുറ്റ്യാടിയിലും വേളത്തും വമ്പന്‍കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, വേളം കൂരങ്കോട്ട് കടവില്‍തന്നെ ജല്‍ജീവന്റെ മറ്റൊരു പദ്ധതിയും നടപ്പാക്കുന്നുണ്ട്. പെരുവണ്ണാമൂഴി അണക്കെട്ടില്‍നിന്ന് മുമ്പ് വേനലായാല്‍ പുഴയിലേക്ക് വെള്ളം തുറന്നുവിടുമായിരുന്നു. ഇപ്പോള്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയും ജലസേചന പദ്ധതിയും മിനി ജല വൈദ്യുതി പദ്ധതിയും പെരുവണ്ണാമൂഴിയില്‍ ഉള്ളതിനാല്‍ പുഴയിലേക്ക് വെള്ളം തുറന്നു വിടുന്നത് വളരെ കുറവാണ്. ഏതാനും വര്‍ഷം മുമ്പ് കുറ്റ്യാടി പുഴയില്‍ തോട്ടത്താങ്കണ്ടി കടവില്‍ തിരണ്ടിയെ കിട്ടിയിരുന്നു.