”കാരയാട് ഹനുമാന്‍ കുനി നിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും” വെള്ളക്കെട്ടും കുടിവെള്ള പ്രശ്‌നവും കാരണം ദുരിമനുഭവിക്കുന്ന പ്രദേശം സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍


അരിക്കുളം: പന്ത്രണ്ടോളം പട്ടികജാതി കുടുംബങ്ങളിലായി അമ്പതിലധികം പേര്‍ താമസിക്കുന്ന കാരയാട് ഹനുമാന്‍ കുനിയില്‍ ഷാഫി പറമ്പില്‍ എം.പി സന്ദര്‍ശനം നടത്തി. വെള്ളക്കെട്ടും വഴി പ്രശ്‌നവുമെല്ലാം ഹനുമാന്‍ കുനി നിവാസികള്‍ എം.പിയെ അറിയിച്ചു. ഹനുമാന്‍ കുനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

‘മഴ തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് ആധിയാണ്. ഒഴുകിയെത്തുന്ന മഴവെള്ളത്തില്‍ വയലും തോടും കിണറും കവിഞ്ഞൊഴുകും. കുടിവെള്ളം മുട്ടും. തോട്ടില്‍ നിന്നും വയലില്‍ നിന്നും ചെളി വെള്ളം കയറി ദിവസങ്ങളോളം വീടുകള്‍ വാസയോഗ്യമല്ലാതാവും. ദരിദ്രരായ ഞങ്ങള്‍ താമസിക്കുന്ന ഇവിടം അവഗണനയുടെ നേര്‍സാക്ഷ്യമാണ്. പല വീടുകളിലും വെള്ളകയറി വൃത്തിഹീനമായിരിക്കയാണ്. ആഴ്ചകളോളം വെള്ളക്കെട്ടില്‍ ജീവിക്കേണ്ടി വരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു.’ ഹനുമാന്‍ കുനി നിവാസികള്‍ എം.പിയോട് പറഞ്ഞു.

വയലിനാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് എത്തിച്ചേരാന്‍ സഞ്ചാര യോഗ്യമായ നടവഴി പോലുമില്ല. ആകെയുണ്ടായിരുന്ന വഴി റോഡ് നിര്‍മാണത്തിന്റെ പേരില്‍ അധികൃതര്‍ ഇടിച്ച് നിരപ്പാക്കിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. ഇപ്പോള്‍ റോഡുമില്ല, വഴിയുമില്ലാത്ത അവസ്ഥയിലാണിവര്‍. റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ രോഗികളും വിദ്യാര്‍ഥികളും വലിയ പ്രയാസത്തിലാണ്. മഴക്കാലം വിദ്യാര്‍ഥികള്‍ക്ക് നനയാതെ സ്‌കൂളില്‍ പോകാന്‍ കഴിയില്ല. സുരക്ഷിതമായ വഴി ഇല്ലാത്തതിനാല്‍ രോഗികളെയും വൃദ്ധരെയും പ്രധാന റോഡിലേക്ക് എത്തിക്കാന്‍ പ്രദേശവാസികള്‍ ദുരിതപര്‍വം താണ്ടുകയാണ്.

പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ഒരു കുടുംബം സൗജന്യമായി സ്ഥലം വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഭാഗികമായി പൂര്‍ത്തിയാക്കിയ കിണറും പമ്പ് ഹൗസും വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നു. ഹനുമാന്‍ കനിയിലെ നിവാസികളുടെ പ്രയാസങ്ങളും പരിദേവനങ്ങളും കേള്‍ക്കുകയും നേരില്‍ കാണുകയും ചെയ്ത ശേഷം അവരെ ഷാഫി പറമ്പില്‍ അവരെ ആശ്വസിപ്പിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് മൗലവി, കോണ്‍ഗ്രസ് നേതാക്കളായ കെ.പി.രാമചന്ദ്രന്‍, ലതേഷ് പുതിയേടത്ത്, ശശി ഊട്ടേരി എന്നിവര്‍ ഷാഫി പറമ്പിലിനൊപ്പമുണ്ടായിരുന്നു.