ഇനി കാറുകളുടെ പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നോക്കാം വിശദമായി


തിരുവന്തപുരം: കാറുകളുടെ പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നത്. 2025 ഏപ്രില്‍ മുതല്‍ പുതിയ നിബന്ധനകള്‍ നിലവില്‍വരും.


സീറ്റ് ബെല്‍റ്റുകള്‍ക്കും പുതിയ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര തീരുമാനം. എട്ടുസീറ്റുള്ള വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേഡിലുള്ള സീറ്റ് ബെല്‍റ്റുകളും ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കണം. നിര്‍മ്മാണ വേളയില്‍ വാഹന നിര്‍മാതാക്കള്‍ ഇത് ഉറപ്പിക്കണം.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച് പാസഞ്ചര്‍ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കിയാല്‍ 1000 രൂപ വരെ പിഴ ഈടാക്കാനും സാധിക്കും. എന്നാല്‍, പൊതുവെ ഭൂരിഭാഗം സ്ഥലങ്ങളിലും പിന്‍നിരയില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാറില്ല. വാഹന പരിശോധനകളിലും പോലീസ് ഇത് നിയമലംഘനമായി കണക്കാക്കിയിരുന്നില്ല.

Description: seat-belt-standards-are-also-made-mandatory-for-rear-passengers-in-cars.