കെ.കെ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്‍


വടകര: കെ.കെ ശൈലജ ടീച്ചര്‍ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്‍. സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് വടകരയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

‘‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത്, അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ‘ ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.”ആരെങ്കിലും ഉണ്ടാക്കുമോ എന്നായിരുന്നു ഹരിഹരന്‍ പ്രസംഗിച്ചത്‌.

‘‘ഈ പറയുന്ന വിഡിയോ ആരുണ്ടാക്കി? ഇത് ഉണ്ടാക്കിയതിൽ പി. മോഹനന്റെ മകൻ നികിതാസ് ജൂലിയസിനു വല്ല പങ്കുമുണ്ടോ? പി.മോഹനന്റെയും ലതികയുടെയും മകൻ നികിതാസ് ജൂലിയസാണല്ലോ കോഴിക്കോട് ജില്ലയിൽ സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്. അവനാണല്ലോ പി.വി. അൻവർ എംഎൽഎയുടെ പ്രധാനപ്പെട്ട ആളെന്നും ഹരിഹരന്‍ പറഞ്ഞിരുന്നു.

പരിപാടിയുടെ ഉദ്ഘാടകനായ വി.ഡി സതീശന്‍ വടകരയിലെ യു.ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍, ടി.സിദ്ദിഖ്, കെ.സി അബു, ലീഗ് നേതാവ് പിഎംഎ സലാം എന്നിവര്‍ വേദിയിലിരിക്കുമ്പോഴായിരുന്നു ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. അതേ സമയം പരാമര്‍ശത്തില്‍ ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. ഹരിഹരന്‍ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും, ശൈലജടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടത്‌.