കൊല്ലം ഗുരുദേവ കോളേജില്‍ യൂണിയന്‍ ഉദ്ഘാടന പരിപാടിയ്‌ക്കെതിരെ പൊലീസില്‍ പ്രിന്‍സിപ്പാളിന്റെ പരാതി; വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നെന്ന് എസ്.എഫ്.ഐ


കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജില്‍ യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് യൂണിയന്‍ പ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ കോളേജ് അധികൃതര്‍ ശ്രമിക്കുന്നതായി എസ്.എഫ്.ഐയുടെ ആരോപണം. ഡിസംബര്‍ 11ന് കോളേജ് യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യൂണിയന്‍ ഭാരവാഹികള്‍ക്കെതിരെ പ്രിന്‍സിപ്പാള്‍ പൊലീസില്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് എസ്.എഫ്.ഐ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

കോളേജില്‍ വെച്ച് നടന്ന യൂണിയന്‍ ഉദ്ഘാടന പരിപാടിയില്‍ യൂണിയന്‍ മീറ്റിങ്ങില്‍ തീരുമാനിച്ച പ്രകാരം വയലിന്‍ ഫ്യൂഷന്‍ പരിപാടി നടന്നിരുന്നു. വയലിന്‍ ആര്‍ട്ടിസ്റ്റും ഗായകനും ഫ്യൂഷന്‍ ചെയ്താണ് പരിപാടി നടന്നത്. ഈ പരിപാടി ഡി.ജെ ആണെന്ന് വരുത്തി തീര്‍ക്കാന്‍ കോളേജ് അധികാരികള്‍ ശ്രമിക്കുന്നതായി എസ്.എഫ്.ഐ പ്രസ്താവനയില്‍ ആരോപിക്കുന്നു.

മുന്‍കൂട്ടി അനുമതി വാങ്ങിയ പരിപാടിയാണെങ്കിലും പരിപാടി തുടങ്ങുന്നതിന് 10 മിനിറ്റ് മുന്‍പ് പരിപാടി നടത്താന്‍ പറ്റില്ലെന്നും നടത്തണമെങ്കില്‍ ലൈറ്റും മറ്റ് ശബ്ദ ആവശ്യസാധനങ്ങളും പുറത്തുകൊണ്ടുപോയി വെക്കണമെന്നുമാണ് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിക്കുന്ന പരിപാടിയെ ഇല്ലാതാക്കാനാണ് ശ്രമമാണ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടായത്. വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരിപാടിയുമായി മുന്നോട്ടുപോകുകയാണ് യൂണിയന്‍ ചെയ്തത്.

യൂണിയന്‍ ഉദ്ഘാടന പരിപാടിയെ താഴ്ത്തിക്കെട്ടിക്കൊണ്ട് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ തികച്ചും വൈരാഗ്യ ബുദ്ധിയോടുകൂടിയാണ് പ്രിന്‍സിപ്പാള്‍ പെരുമാറുന്നതെന്നും എസ്.എഫ്.ഐ കുറ്റപ്പെടുത്തുന്നു. ഇതിനെതിരെ ശക്തമായി മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധ രംഗത്ത് ഉണ്ടാവണമെന്ന് എസ്എഫ്‌ഐ ഗുരുദേവ കോളേജ് യൂണിറ്റ് സെക്രട്ടറി അശ്വിന്‍, യൂണിറ്റ് പ്രസിഡണ്ട് അശ്വന്ത് എന്നിവര്‍ പ്രസ്താവനലൂടെ ആവശ്യപ്പെട്ടു.