സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് പോക്സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ


മലപ്പുറം: ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പന്‍ (50), മകന്‍ വിഷ്ണു (24) എന്നിവരാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. 11ഉം ഏഴും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.

ആറ് മാസത്തോളമായി സഹോദരങ്ങളായ പെണ്‍കുട്ടികളെ അയ്യപ്പനും മകനും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സ്‌കൂള്‍ അധികൃതര്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയായിരുന്നു.

പോലീസ് തിരഞ്ഞെത്തിയെന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച അയ്യപ്പനെ കടവല്ലൂര്‍ ബസ് സ്റ്റോപ്പില്‍ നിന്ന് മഫ്തിയിയിലെത്തിയ അന്വേഷണ സംഘം തന്ത്രപരമായാണ് വലയിലാക്കിയത്. അടൂരില്‍ ജോലി ചെയ്യുന്ന അയ്യപ്പന്റെ മകന്‍ വിഷ്ണു സംഭവം അറിഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും അടൂര്‍ പോലീസിന്റെ സഹായത്തോടെ വിഷ്ണുവിനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം നാല് കേസുകളാണ് എടുത്തിരിക്കുന്നത്.

മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കല്‍, എസ് ഐ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.