കനത്ത മഴ: പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി


കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു. പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി തറവാടാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തകർന്നത്. എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള വീടിന്റെ ഭാഗമാണ് തകർന്ന് വീണത്. ആർക്കും ആളപായമില്ല.

രണ്ട് നിലയുള്ള വീടിന്റ മുകൾ നിലയിൽ വടക്ക് ഭാഗത്തെ മുറി പൂർണ്ണമായും താഴേയ്ക്ക് നിലം പതിച്ചു. വീട്ടുടമസ്ഥൻ രാജനും ഭാര്യ സുഭദ്ര, മക്കളായ അർജുൻരാജ്, ഇന്ദുലേഖ എന്നിവരുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സഹോദരൻ ദിനേശൻ ഭാര്യ റീജയുടെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു.

മുകൾനിലയിലായിരുന്നു ഇവരുടെ കിടപ്പ് മുറി. ചടങ്ങ് കഴിഞ്ഞ് വൈകി എത്തിയതിനാലാണ് കുടുംബം അത്ഭുതകരമായി രക്ഷപെട്ടത്. രാജനും കുടുംബവും താഴത്തെ മുറിയിലായിരുന്നു.

വിവരം അറിഞ്ഞ് മുൻസിപ്പൽ കൗൺസിലർ ജിഷ പുതിയടത്ത് രാവിലെ വീട് സന്ദർശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വീട്ടുകാർ വില്ലേജ് ഓഫിസിൽ നാളെ നിവേദനം നൽകും.


ഫോട്ടോ: കനത്ത മഴയിൽ പേരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി വീട് ഇന്ന് പുലർച്ചെ ഒരു ഭാഗം തകർന്നപ്പോൾ.