വയോജനങ്ങള്‍ക്ക് ആശ്വാസം; ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു, തുക ഉടനെ ലഭിക്കുമെന്ന് ധനകാര്യമന്ത്രി


തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ ആഴ്ചയില്‍തന്നെ തുക പെന്‍ഷന്‍കാരുടെ കൈകളില്‍ എത്തുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പ്രതിമാസ ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 32,100 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തത്.

പെന്‍ഷന്‍ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 375.57 കോടി രൂപ സെപ്തംബര്‍ വരെ കുടിശികയുണ്ട്.