ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 10 പ്രതികള്‍ക്ക് പരോള്‍; നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെ


കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് പരോള്‍.

പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്‍ക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് ഇവർക്ക്
പരോളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്.

പ്രതികള്‍ക്ക് പരോളിന് അര്‍ഹതയുണ്ട്. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവര്‍ക്ക് അര്‍ഹതയുണ്ട്. ഇത് അനുസരിച്ചുള്ള അപേക്ഷയിലാണ് ജയില്‍ ഉപദേശക സമിതിയുടെ തീരുമാനമെന്നും ജയില്‍ വകുപ്പ് അറിയിച്ചു. പത്ത് പ്രതികളും ജയിലിന് പുറത്തെത്തി.

നേരത്തേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസ് കൂടി കൊടി സുനിയുടെ പേരിലുണ്ട്. അതിനാല്‍ കൊടി സുനിക്ക് പരോള്‍ അനുവദിച്ചില്ല. കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികള്‍ക്കും പരോള്‍ അനുവദിച്ചിട്ടില്ല. ഇരുവര്‍ക്കും മൂന്നുവര്‍ഷം ശിക്ഷ അനുവദിച്ചശേഷം മാത്രമായിരിക്കും പരോള്‍ നല്‍കുക.