വടകര ഏറാമലയിൽ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പ്രാഥമിക നിഗമനം


ഏറാമല: ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലില്‍ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഊട്ടുകണ്ടി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. അറുപത്തൊന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്‍ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകനാണ്.

ചെന്നൈയില്‍ കച്ചവടക്കാരനായ ഇയാള്‍ കുറച്ചു നാളായി നാട്ടില്‍ താമസിച്ച് വരികയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് ചൊവ്വാഴച്ച വൈകുന്നേരത്തോടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുനില വീട്ടിലെ കോണിക്കു താഴെ മലര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അവിവാഹിതനായ രാധാകൃഷ്ണന്‍ ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം സഹോദരിക്കൊപ്പം അമ്മ തട്ടോളിക്കരയിലായിരുന്നു എടച്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാവുമെന്നാണ് പ്രഥമിക നിഗമനമെന്ന് എടച്ചേരി പോലീസ് കൊയിലാണ്ടി ഡോട് ന്യൂസിനോട് പറഞ്ഞു.

ഇന്ന് രാവിലെ ഫോറന്‍സിക്ക് വകപ്പും പോലീസും പരിശോധന നടത്തി ബോഡി പോസ്റ്റ് മോര്‍ട്ടത്തിനായ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ശ്രീധരന്‍ നമ്പ്യാര്‍, രാജന്‍ നമ്പ്യാര്‍, സരോജിനി, ശാന്ത, മീന, ലീല, വിജയി.