തോണി തുഴയാതെ ഇനി അക്കരെയെത്താം; നാട്ടുകാരുടെ ചിരകാല സ്വപ്നമായ തോരായിക്കടവ് പാലം യാഥാർത്ഥ്യമാവുന്നു


op1]

കൊയിലാണ്ടി: അത്തോളി, പൂക്കാട് നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തെയും ബാലുശ്ശേരി മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ പാലം വരുന്നു. നിലവിൽ കടത്തു തോണി മാത്രമാണ് തോരായിക്കടവ് കടക്കാനുള്ള ഏക മാര്‍ഗം.

പാലം വരുന്നതോടെ അത്തോളി, ബാലുശ്ശേരി നിന്നും നേരിട്ട് പൂക്കാട് എത്താൻ സാധിക്കും. പൂക്കാട്, കാത്തിലശ്ശേരി, തോരായിക്കടവ് ഭാഗത്തേക്ക് റോഡ് നിലവിലുണ്ടെങ്കിലും പാലം വരുന്നതോടെ കൂടുതൽ ബസ് സർവ്വീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

അകലാപ്പുഴയ്ക്ക് കുറുകേ ചേമഞ്ചേരി, അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. 23.82 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണ് പാലം നിർമ്മാണം. 265 മീറ്റർ നീളം11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക. 18 മാസമാണ് പാലത്തിന്റെ നിർമ്മാണ കാലയളവ്.

ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാൽ പാലത്തിന്റെ നടുവിലായി ജലയാനങ്ങൾക്ക് കടന്നുപോകാൻ 55 മീറ്റർ നീളത്തിലും ജലവിതാനത്തിൽ നിന്ന് 6 മീറ്റർ ഉയരത്തിലുമായി ബോ സ്ട്രിങ് ആർച്ച് രൂപത്തിലാണ് രൂപകൽപന. മഞ്ചേരി ആസ്ഥാനമായുള്ള പി എം ആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ കരാർ നൽകിയിട്ടുള്ളത്. കേരള പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് പി എം യു യൂണിറ്റിനാണ് നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല.

പാലം വരുന്നതോടെ കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയിലേക്കും തിരിച്ച് ദേശീയ പാതയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനും, കിഴക്കൻ മേഖലയിൽ നിന്നുള്ളവർക്ക് കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും സാധിക്കും. കൂടാതെ പാലം യാഥാര്‍ത്ഥ്യമായാല്‍ ജില്ലയിലെ ടൂറിസം മേഖലയിലും വലിയ മാറ്റങ്ങളുകുമെന്നാണ് പ്രതീക്ഷ.

പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജൂലൈ 31 ന് വൈകീട്ട് 3 മണിക്ക് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിവഹിക്കുമെന്ന് കാനത്തിൽ ജമീല എം എൽ എ അറിയിച്ചു.


Related News: 265മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും പാലം, പതിനെട്ട് മാസം കൊണ്ട് പണിപൂര്‍ത്തിയാവും; ഒരാഴ്ചയ്ക്കുള്ളില്‍ തോരായിക്കടവ് പാലത്തിന്റെ എഗ്രിമെന്റ് വെച്ച് പ്രവൃത്തിയിലേക്ക് കടക്കുമെന്ന് കാനത്തില്‍ ജമീല- പാലത്തിന്റെ മാതൃക കാണാം