മുസ്‌ലിം ലീഗില്‍ നിരവധി ഭാരവാഹിത്വങ്ങള്‍ ഭംഗിയായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ വ്യക്തി; ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവം; വാഹനാപകടത്തില്‍ മരിച്ച ഉള്ള്യേരി സ്വദേശി ഇ.സി ഷിഹാബ് റഹ്‌മാന്റെ വിയോഗം തീരാനഷ്ടമെന്ന് നാട്ടുകാര്‍


Advertisement

ഉള്ളിയേരി: രാഷ്ട്രീയ പാര്‍ട്ടി ഭേദമന്യേ ഏവര്‍ക്കും പരിചിതനാണ് ഇ.സി.ഷിഹാബ് റഹ്‌മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ വെച്ച് അദ്ദേഹത്തിന് അപകടം പറ്റിയെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ചെത്തണമേയെന്ന പ്രാര്‍ത്ഥനയായിരുന്നു സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും. എന്നാല്‍ ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഉള്ള്യേരിക്കാരെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു.

ഏറെക്കാലമായി മുസ്‌ലിം ലീഗിന്റെ സജീവന പ്രവര്‍ത്തകനാണ് ഇ.സി ഷിഹാബ് റഹ്‌മാന്‍. തെരുവത്ത് കടവ് സ്വദേശിയാണെങ്കിലും ഉള്ള്യേരി പഞ്ചായത്തിലുള്ള ഒട്ടുമിക്കയാളുകള്‍ക്കും പരിചിതനായിരുന്നു. ലീഗില്‍ അദ്ദേഹത്തിനുമേല്‍ വന്ന പല ഉത്തരവാദിത്തങ്ങളും ഭംഗിയായി പൂര്‍ത്തിയാക്കിയ വ്യക്തിത്വം. കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗിന്റെ കൗണ്‍സിലര്‍, മുസ്‌ലിം ലീഗ് ബാലുശേരി മണ്ഡലം കൗണ്‍സിലര്‍, ഉള്ള്യേരി പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement

നടുവണ്ണൂര്‍ റീജിയണല്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ വൈസ് പ്രസിഡന്റായിരുന്നു. നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളും അദ്ദേഹം സജീവമായിരുന്നു. ചാരിറ്റി റീലിഫ് സെല്ലിന്റെ ഭാരവാഹിയായിരുന്നു. ഉള്ള്യേരി പഞ്ചായത്തിലെ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലില്‍ അംഗവുമാണ്. വലിയൊരു സൗഹൃദവലയത്തിന്റെ ഉടമ കൂടിയാണ് ഷിഹാബ് റഹ്‌മാന്‍.

സെക്കന്റ് ഹാന്‍ഡ് പിക്കപ്പ് ഓട്ടോ വാങ്ങാനായി മകന്‍ ഇഹ്ജാസിനൊപ്പം തിരുവനന്തപുരത്തേക്ക് പോയതായിരുന്നു അദ്ദേഹം. പിക്കപ്പ് ഓട്ടോയുമായി തിരിച്ചുവരവെ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ കൊല്ലം കരുനാഗപ്പള്ളി ദേശീയപാതയില്‍വെച്ചായിരുന്നു അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മാരുതി എര്‍ട്ടിക കാര്‍ അദ്ദേഹം സഞ്ചരിച്ച വണ്ടിയില്‍ ഇടിക്കുകയായിരുന്നു.

Advertisement

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പരിസരവാസികളും കാര്‍ യാത്രക്കാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഷിഹാബ് റഹ്‌മാനെ ഉടനെ വെന്റിലേറ്ററിലാക്കിയെങ്കിലും ഇന്ന് കാലത്തോടെ മരണപ്പെടുകയായിരുന്നു.

മകന്‍ ഇഹ്ജാസിന്റെ ഇരുകാലുകളിലെയും അസ്ഥികള്‍ പൊട്ടിയെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ നിന്നും ഹെഡ് കോണ്‍സ്റ്റബിള്‍ ആയി വിരമിച്ച പരേതനായ എടച്ചാലില്‍ അസന്‍ കുട്ടിയുടെയും സുലൈഖയുടെയും മകനാണ്. അബൂബക്കര്‍, ഷക്കീല, ഷാഹിദ, ഷഹര്‍ബാന്‍ എന്നിവര്‍ സഹോദരരാണ്. മഹ്‌സൂമയാണ് ഭാര്യ.

Advertisement

മക്കള്‍: ഇഹ്ജാസ്, നബ്ഹാന്‍, റാഹിദ് ഹസന്‍, ലാരിസ. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവന്ന് കബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.