ഡയറി കുരുക്കിട്ടു; നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക്; പ്രതി ഭർത്താവ്


കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ അന്വേഷണം അന്തിമഘട്ടത്തിൽ. ഷഹാനയുടെ ഭർത്താവ് സജാദ് ആണ് കേസിലെ പ്രതി. ഷഹാന എഴുതിയിരുന്ന ഡയറി കണ്ടെടുത്തത് പ്രധാന വഴിത്തിരിവായി. ഷഹാനയുടെ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാൽ കേസിൽ കുറ്റപത്രം നൽകും.

കഴിഞ്ഞ മാസം 13-ാം തീയതിയാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ഷഹാനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജ്ജാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ നിരന്തരപീഡനം കാരണം ഷഹാന ജീവനൊടുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു.

ഭർത്താവിൽനിന്നുണ്ടായ പീഡനങ്ങളെല്ലാം ഷഹാന ഡയറിയിൽ കുറിച്ചിരുന്നു. ഭർത്താവിനൊപ്പം താമസിക്കുമ്പോൾ പലപ്പോഴും ഭക്ഷണം പോലും കിട്ടിയിരുന്നില്ലെന്നും പലതവണ ഉപദ്രവിച്ചിരുന്നതായും ഡയറിയിൽ എഴുതിയിരുന്നു.

സജ്ജാദ് അറസ്റ്റിലായതിന് പിന്നാലെ പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ പോലീസ് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ലഹരിമാഫിയ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണവിതരണത്തിനിടെയാണ് ലഹരി വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതിന്റെ തെളിവായി ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വെയിങ് മെഷീനും വാടക വീട്ടിൽ നിന്ന് കിട്ടി.