‘തണ്ടര്‍ബോള്‍ട്ടിനെ കാട്ടി പേടിപ്പിക്കേണ്ട, മുതുകാട്ടില്‍ ഖനനം അനുവദിക്കില്ല’; ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റുകൾ


 

പേരാമ്പ്ര: ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുതുകാട് നാലാം ബ്ലോക്കിലെ ഉദയനഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലും പരിസരത്തുമാണ് ഇന്ന് പുലര്‍ച്ചെയോടെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.

 

മുതുകാട് പയ്യാനിക്കോട്ടയെ തുരക്കാന്‍ ഖനന മാഫിയയെ അനുവദിക്കില്ല. കൃഷി ഭൂമി സംരക്ഷിക്കാന്‍ ഏതറ്റം വരെയും സി.പി.ഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ മുന്നോട്ടു പോകും എന്നാണ് പോസ്റ്ററില്‍ പ്രധാനമായും പറയുന്നത്. പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മിനെതിരെയും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.

 

സി.പി.എം നുണകളെ തിരിച്ചറിയുക, ചെറുത്തുനില്‍ക്കുക, തിരിച്ചടിക്കുക, പോരാടുക,വിജയം വരിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നമ്മുടെ നാടിനെ തുരന്നെടുക്കാനുള്ള നീക്കത്തെയും ഈ പ്രദേശത്തെ പരിസ്ഥിതിയെയും തകര്‍ക്കുന്ന നീക്കത്തെയും ചെറുത്തു തോല്‍പിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്.

 

ഒരു മാസം മുമ്പും മേഖലയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മാർച്ചിൽ ആയുധധാരികളായ ആറ് മാവോയിസ്റ്റുകൾ മുതുകാട്ടിലെ വീടുകളിലെത്തി അരി, പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍ വാങ്ങി മടങ്ങിയിരുന്നു.

 

മാസങ്ങള്‍ക്ക് മുമ്പ് പേരാമ്പ്ര എസ്റ്റേറ്റിലും ചക്കിട്ടപാറയിലും മാവോയിസ്റ്റുകളെത്തിയിരുന്നു. എസ്‌റ്റേറ്റിന് സമീപത്ത് പോസ്റ്ററുകള്‍ പതിപ്പിച്ചാണ് ഇവര്‍ മടങ്ങിയത്. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിരെ വധഭീഷണിയും ഇവര്‍ മുഴക്കിയിരുന്നു. ഭീഷണിയെ തുടർന്ന് കെ.സുനിലിന് തണ്ടർബോൾട്ട് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

[bot1]